മസ്‌ക് തെറിച്ചു; ഒറാക്കിളിന്റെ തലവന്‍ ലോകത്തെ ഏറ്റവും സമ്പന്നന്‍

1977ല്‍ ഒറാക്കിള്‍ സ്ഥാപിച്ചവരില്‍ ഒരാളാണ് ഇപ്പോള്‍ 81 വയസ്സുള്ള ലാറി എലിസണ്‍. കൈവശമുള്ള ഒറാക്കിളിന്റെ ഓഹരികള്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി വിറ്റഴിക്കാതെ സൂക്ഷിക്കുകയുമാണ് അദ്ദേഹം

author-image
Biju
New Update
ORACLE

ന്യൂഡല്‍ഹി: ഒരൊറ്റ ദിവസം ആസ്തിയിലുണ്ടായ വര്‍ധന 101 ബില്യന്‍ ഡോളര്‍; സുമാര്‍ 8.9 ലക്ഷം കോടി രൂപ! കൂടെപ്പോന്നതോ ലോകത്തെ ഏറ്റവും സമ്പന്നന്‍ എന്ന പട്ടവും. എക്‌സ്, സ്‌പേസ്എക്‌സ്, ടെസ്‌ല എന്നിവയുടെ മേധാവിയായ ഇലോണ്‍ മസ്‌ക് മാസങ്ങളായി കൈവശംവച്ചിരുന്ന ഒന്നാം നമ്പര്‍ ശതകോടീശ്വര പട്ടമാണ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഒറാക്കിള്‍ കോര്‍പറേഷന്റെ സഹസ്ഥാപകനും ചെയര്‍മാനും ചീഫ് ടെക്‌നോളജി ഓഫിസറുമായ (സിടിഒ) ലാറി എലിസണ്‍ അവിശ്വസനീയ കുതിപ്പോടെ, പിടിച്ചെടുത്തത്.

ബ്ലൂംബെര്‍ഗിന്റെ കണക്കുകള്‍ പ്രകാരം 393 ബില്യന്‍ ഡോളറാണ് (34.63 ലക്ഷം കോടി രൂപ) നിലവില്‍ ലാറി എലിസണിന്റെ ആസ്തി. മസ്‌കിന്റേത് 385 ബില്യനും (33.93 ലക്ഷം കോടി രൂപ). അതേസമയം, ഫോബ്‌സിന്റെ റിയല്‍ടൈം ശതകോടീശ്വര പട്ടികപ്രകാരം മസ്‌ക് തന്നെയാണ് ഇപ്പോഴും ഒന്നാമന്‍; ആസ്തി ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 9.40 പ്രകാരം 439.9 ബില്യന്‍ ഡോളര്‍ (38.75 ലക്ഷം കോടി രൂപ). എന്നാല്‍, 401.1 ബില്യനുമായി (35.34 ലക്ഷം കോടി രൂപ) ലാറി എലിസണ്‍ തൊട്ടടുത്തുണ്ട്; ഏതുനിമിഷവും മസ്‌കിന്റെ ഒന്നാം നമ്പര്‍ 'കസേര' തെറിക്കാമെന്ന് ഈ കണക്കും വ്യക്തമാക്കുന്നു.

ഒറ്റദിവസം ഒരാളുടെ ആസ്തിയില്‍ ഇത്രയധികം കുതിപ്പുണ്ടാകുന്നതും റെക്കോര്‍ഡാണ്. മസ്‌ക് 2023 ഡിസംബറില്‍ കുറിച്ച 63 ബില്യന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ. ഒറാക്കിള്‍ കോര്‍പറേഷന്റെ ഓഹരിവില ഒറ്റദിവസം 40% മുന്നേറിയതാണ് ലാറി എലിസണിനെ ലോക ശതകോടീശ്വര പട്ടികയുടെ നെറുകയിലെത്തിച്ചത്. 1992നുശേഷം ഒറാക്കിള്‍ ഓഹരിവില കൈവരിക്കുന്ന ഏറ്റവും വലിയ ഏകദിന നേട്ടമാണിത്.

നിലവില്‍ ഒറാക്കിളിന്റെ വിപണിമൂല്യം 950 ബില്യന്‍ ഡോളറിലെത്തി. ഒരു ട്രില്യന്‍ ഡോളര്‍ മൂല്യമെന്ന നാഴികക്കല്ല് ഏത് നിമിഷവും മറികടന്നേക്കും. എഐ അധിഷ്ഠിത ക്ലൗഡ് സേവനങ്ങളില്‍ നിന്നുള്ള വരുമാനം ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവയുമായുള്ള കരാറിന്റെ ഭാഗമായി 1,529 ശതമാനം കൂടിയെന്നും ഈ വിഭാഗത്തില്‍ നിന്ന് 2026ല്‍ 18 ബില്യനും തുടര്‍ന്നുള്ള 4 വര്‍ഷങ്ങളില്‍ യഥാക്രമം 32 ബില്യന്‍, 72 ബില്യന്‍, 114 ബില്യന്‍, 144 ബില്യന്‍ എന്നിങ്ങനെയും വരുമാനം പ്രതീക്ഷിക്കുന്നതായും ലാറി എലിസണ്‍ പറഞ്ഞതിനു പിന്നാലെയാണ് ഒറാക്കിളിന്റെ ഓഹരിവില റോക്കറ്റിലേറിയത്.

ഇതോടെ, ഡോയിച് ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ അനലിസ്റ്റുകള്‍ ഒറാക്കിളിന്റെ ഓഹരികളുടെ ലക്ഷ്യവില (ടാര്‍ജറ്റ് പ്രൈസ്) 240 ഡോളറില്‍ നിന്ന് 335 ഡോളറിലേക്ക് ഉയര്‍ത്തി. ഇതുംകൂടിയായതോടെ, ഓഹരിവില കുതിച്ചുപറപറന്നു. എലിസണിന്റെ ആസ്തിയും ഒപ്പംമുന്നേറി.

1977ല്‍ ഒറാക്കിള്‍ സ്ഥാപിച്ചവരില്‍ ഒരാളാണ് ഇപ്പോള്‍ 81 വയസ്സുള്ള ലാറി എലിസണ്‍. കൈവശമുള്ള ഒറാക്കിളിന്റെ ഓഹരികള്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി വിറ്റഴിക്കാതെ സൂക്ഷിക്കുകയുമാണ് അദ്ദേഹം. 116 കോടി ഓഹരികളാണ് അദ്ദേഹത്തിന്റെ കൈയിലുള്ളത്. 4 വര്‍ഷക്കാലം ടെസ്‌ലയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവുമായിരുന്നു എലിസണ്‍. 2022ലാണ് പടിയിറങ്ങിയത്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവയ്ക്ക് പുറമെ ചാറ്റ്ജിപിടിയുടെ ഉടമസ്ഥരായ ഓപ്പണ്‍എഐ, മസ്‌കിന്റെ എക്‌സ്എഐ, മെറ്റ, എന്‍വിഡിയ, എഎംഡി തുടങ്ങിയവയുമായും ക്ലൗഡ് സേവന കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ടെന്ന് എലിസണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

2021ലാണ് മസ്‌ക് ആദ്യമായി ലോകത്തെ ഏറ്റവും സമ്പന്നന്‍ ആയത്. പിന്നാലെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനും ഫ്രഞ്ച് ശതകോടീശ്വരന്‍ ബെര്‍ണാഡ് അര്‍ണോയ്ക്കും മുന്നില്‍ അടിപതറിയെങ്കിലും അവരെ ബഹുദൂരം പിന്തള്ളി മസ്‌ക് കഴിഞ്ഞവര്‍ഷം വീണ്ടും ഒന്നാംസ്ഥാനം പിടിച്ചെടുത്തു. കഴിഞ്ഞ ഏപ്രിലില്‍ വെറും 159 ബില്യന്‍ ഡോളര്‍ ആയിരുന്നു എലിസണിന്റെ ആസ്തി. ഇതാണ്, ഏതാനും മാസങ്ങള്‍കൊണ്ട് 400 ബില്യനിലേക്ക് കുതിച്ചുകയറിയത്.