നവരാത്രി മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍; ക്യാന്‍സര്‍ മരുന്നുകളും ഇന്‍ഷുറന്‍സും ഉള്‍പ്പെടെ നികുതിയില്‍ നിന്ന് ഒഴിവാക്കി

ബുധനാഴ്ച പത്തര മണിക്കൂര്‍ നീണ്ടുനിന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ചത്

author-image
Biju
New Update
gst

ന്യൂഡല്‍ഹി : ഉല്‍പ്പന്ന സേവന നികുതി (ജിഎസ്ടി) നിരക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വലിയ മാറ്റത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആണ് ബുധനാഴ്ച ജിഎസ്ടി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പരോക്ഷ നികുതി നിരക്കുകളില്‍ ജിഎസ്ടി കൗണ്‍സില്‍ ചരിത്രപരമായ പരിഷ്‌കാരമാണ് വരുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 22 നവരാത്രി ദിനം മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ബുധനാഴ്ച പത്തര മണിക്കൂര്‍ നീണ്ടുനിന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ചത്.

രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം 175 ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയ്ക്കും. 12 ശതമാനത്തിന്റെയും 28 ശതമാനത്തിന്റെയും നികുതി ഘടനകള്‍ നിര്‍ത്തലാക്കി. ഈ നികുതി 5% വും 18% വും ആയി കുറച്ചു. കൂടാതെ ആഡംബര ഉല്‍പ്പന്നങ്ങള്‍ക്കായി 40 ശതമാനത്തിന്റെ നികുതി ഘടനയും സൃഷ്ടിച്ചു.

അപൂര്‍വ രോഗങ്ങള്‍ക്കും ക്യാന്‍സറിനുമുള്ള മരുന്നുകള്‍, അവശ്യഭക്ഷ്യവസ്തുക്കള്‍ എന്നിവയെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ആഡംബര കാറുകള്‍ക്കും മദ്യം, പുകയില തുടങ്ങിയ ഹാനികരമായ വസ്തുക്കള്‍ക്കും 40 ശതമാനം പ്രത്യേക നികുതി സ്ലാബ് സൃഷ്ടിച്ചിട്ടുണ്ട്.