അശ്വിനി വൈഷ്ണവ്
ഡൽഹി: കേന്ദ്ര റെയില്‍വേ മന്ത്രിയായി വീണ്ടും അശ്വിനി വൈഷ്ണവ് ചുമതലയേറ്റതിനു പിന്നാലെ മികച്ച നേട്ടവുമായി ഓഹരികള്‍. കഴിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാര്‍ തുടങ്ങിവച്ച വികസനപദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയുടെ കരുത്തിലാണ് ഓഹരിവിപണിയിൽ കുതിപ്പ്.
റെയില്‍ടെല്‍ 9.42 ശതമാനവും ഇര്‍കോണ്‍ ഇന്‍റര്‍നാഷണല്‍ 8.36 ശതമാനവും ഉയര്‍ന്നാണ് അവസാന സെഷനില്‍ വ്യാപാരം നടത്തിയത്. ടെക്സ്മാകോ റെയില്‍ ഏഴര ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഐആര്‍സിടിസി 4.8 ശതമാനവും റെയില്‍ വികാസ് നിഗം (ആര്‍വിഎന്‍എല്‍) 4 ശതമാനവും ഐആര്‍എഫ്‍സി 2.17 ശതമാനവും ഉയര്‍ന്നു. ടിറ്റഗഡ് റെയില്‍ സിസ്റ്റംസുള്ളത് ഒരു ശതമാനം നേട്ടത്തിലാണ്.
2047 ഓടെ 4,500 വന്ദേഭാരത് ട്രെയിനുകളാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ബുള്ളറ്റ് ട്രെയിനുകള്‍ അവതരിപ്പിക്കാനും സർക്കാരിന് ശ്രമമുണ്ട്. പുതിയ ട്രാക്കുകളുടെ നിര്‍മാണം, സ്റ്റേഷനുകളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.