ഭവന, വാഹന വായ്പകളുടെ പലിശ കുറയും

ബാങ്കുകള്‍ നല്‍കുന്ന ഭവന, വാഹന, കോര്‍പ്പറേറ്റ് വായ്പകളിലെ പലിശ നിരക്ക് കുറയുന്നതിന് റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കില്‍ കുറവ് വരുത്തല്‍ സഹായകരമാകും. കോവിഡിന് ശേഷം തുടര്‍ച്ചയായ മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്.

author-image
Biju
New Update
jh

ന്യൂഡല്‍ഹി : റിപ്പോ നിരക്കില്‍ മാറ്റം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2025 ലെ തുടര്‍ച്ചയായ മൂന്നാമത്തെ എംപിസി യോഗത്തിലാണ് ആര്‍ബിഐ റിപ്പോ നിരക്കില്‍ കുറവ് പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 5.5 ശതമാനമാക്കി കുറയ്ക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. എംപിസി അംഗങ്ങള്‍ റിപ്പോ നിരക്കില്‍ 50 ബേസിസ് പോയിന്റ് കുറയ്ക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 5.5% ആയി കുറഞ്ഞു. വെള്ളിയാഴ്ച നടന്ന എംപിസി യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പോളിസി പലിശ നിരക്കുകള്‍ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മറ്റു ബാങ്കുകള്‍ക്ക് പണം വായ്പയായി നല്‍കുന്ന നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് കുറയുമ്പോള്‍, ബാങ്കുകള്‍ക്ക് വായ്പയെടുക്കുന്നത് വിലകുറഞ്ഞതായിത്തീരുന്നു. ഇതോടെ ബാങ്കുകള്‍ക്ക് അവരുടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ പണം വായ്പ നല്‍കാന്‍ കഴിയും. ഇത്തരത്തില്‍ കൂടുതല്‍ വായ്പകള്‍ ജനങ്ങളിലേക്ക് എത്തുന്നത് വഴി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലും മെച്ചമുണ്ടാകും എന്ന് റിസര്‍വ് ബാങ്ക് കണക്കുകൂട്ടുന്നു.

ബാങ്കുകള്‍ നല്‍കുന്ന ഭവന, വാഹന, കോര്‍പ്പറേറ്റ് വായ്പകളിലെ പലിശ നിരക്ക് കുറയുന്നതിന് റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കില്‍ കുറവ് വരുത്തല്‍ സഹായകരമാകും. കോവിഡിന് ശേഷം തുടര്‍ച്ചയായ മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. 2025 ഫെബ്രുവരി മുതല്‍, ആര്‍ബിഐ പോളിസി നിരക്ക് 100 ബേസിസ് പോയിന്റുകള്‍ കുറച്ചു. പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നത് വളര്‍ച്ച വര്‍ദ്ധിപ്പിക്കുമെന്ന് എംപിസി വിശ്വസിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി.

റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ജൂണ്‍ 4 മുതല്‍ ജൂണ്‍ 6 വരെ മൂന്ന് ദിവസം നീണ്ടുനിന്നു. റിപ്പോ നിരക്ക് കുറയ്ക്കല്‍, സിആര്‍ആര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന തീരുമാനങ്ങള്‍ യോഗത്തില്‍ എടുത്തിട്ടുണ്ട്. നവംബറോടെ ബാങ്കിംഗ് സംവിധാനത്തിലേക്ക് 2.5 ലക്ഷം കോടി രൂപയുടെ പണലഭ്യത എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പാണ് ആര്‍ബിഐ നടത്തുന്നത്. 2026 സാമ്പത്തിക വര്‍ഷത്തിലെ ചില്ലറ പണപ്പെരുപ്പ പ്രവചനം 30 ബേസിസ് പോയിന്റ് കുറച്ച് 3.7 ശതമാനമാക്കിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു. 2026 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ എസ്റ്റിമേറ്റ് 6.5 ശതമാനമായി നിലനിര്‍ത്തി. 2025 മെയ് 30-ന് റിസര്‍വ് ബാങ്കിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 692.7 ബില്യണ്‍ ഡോളറില്‍ നിന്ന് 691.5 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ അടുത്ത എംപിസി യോഗം ഓഗസ്റ്റ് 4 മുതല്‍ 6 വരെ ആയിരിക്കും നടക്കുക.

reserve bank of india