ന്യൂഡൽഹി: രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വിൽപനയിൽ ഇടിവ് രേഖപ്പെടുത്തി. സെപ്തംബറിൽ യാത്രാ വാഹനങ്ങളുടെ വിൽപനയിൽ 19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വിൽപ്പനയിലുള്ള ഇടിവ് ഡീലർമാർക്ക് ഇൻവെന്ററി ലെവൽ 80-85 ദിവസങ്ങൾ എന്ന തലത്തിലേക്ക് ഉയരാൻ കാരണമായി. 79,000 കോടി രൂപ വിലമതിക്കുന്ന 7,90,000 വാഹനങ്ങൾക്ക് തുല്യമാണിത്. ഓഗസ്റ്റ് മാസത്തിൽ, ഇൻവെന്ററി ലെവൽ 70-75 ദിവസങ്ങളായിരുന്നു. 77,800 കോടി രൂപ വിലമതിക്കുന്ന 780,000 വാഹനങ്ങളാണ് ഇൻവെന്ററി പട്ടികയിൽ ഉണ്ടായിരുന്നത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
നവരാത്രിയും ദീപാവലിയും ഒരേ മാസത്തിൽ വരുന്നതിനാൽ വാഹന വിൽപ്പന കുതിച്ചുയരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വാഹനവിപണി. യാത്രാ വാഹന വിൽപ്പനയിലെ വൻ ഇടിവിന് പുറമെ ഇരുചക്ര വാഹനങ്ങളും വാണിജ്യ വാഹനങ്ങളും യഥാക്രമം 9 ശതമാനവും 10.45 ശതമാനവും ഇടിവ് നേരിട്ടു. കാർ നിർമ്മാതാക്കളിൽ, മാരുതി സുസുക്കിയുടെ വിൽപ്പന 20 ശതമാനം ഇടിഞ്ഞ് 1,41,318 ലെത്തി. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ വിൽപ്പനയിൽ 25 ശതമാനം ഇടിവാണ് നേരിട്ടത്. ടാറ്റ മോട്ടോഴ്സിന്റെ വിൽപ്പനയും താഴ്ന്നു. 19 ശതമാനം ഇടിവാണ് നേരിട്ടത്. എന്നാൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 0.4 ശതമാനം നേരിയ വർധന രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്സിനെ മറികടന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിൽപ്പനയിൽ മൂന്നാം സ്ഥാനത്തെത്തി.