/kalakaumudi/media/media_files/2025/10/07/tata-2025-10-07-17-03-19.jpg)
മുംബൈ: രത്തന്‍ ടാറ്റയുടെ വിയോഗത്തിന് ശേഷം ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ പറ്റി പല വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ രത്തന്‍ ടാറ്റയുടെ അര്‍ദ്ധ സഹോദരനായ നോയല്‍ ടാറ്റ നേതൃത്വം ഏറ്റെടുത്തു.
എന്നാല്‍ ഇതോടെ ഗ്രൂപ്പിനുള്ളില്‍ തന്നെ രണ്ടുചേരികള്‍ സൃഷ്ടിക്കപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. പലപ്പോഴും ഈ ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അവ ഗ്രൂപ്പിനുള്ളില്‍ തന്നെ നിലനിന്നു. എന്നാല്‍ നിലവില്‍ ഇത് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അതെ, ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തില്‍ പ്രതിസന്ധികള്‍ വര്‍ധിക്കുന്നു.
ടാറ്റ ഗ്രൂപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ സൂര്യന് താഴെ ഒട്ടുമിക്ക എല്ലാ മേഖലകളിലും ഗ്രൂപ്പിന് താല്‍പ്പര്യങ്ങളുണ്ട്. കൂടാതെ ടാറ്റയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അതുല്യം തന്നെ. ഈ സാഹചര്യത്തില്‍ കമ്പനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ടാറ്റ ഗ്രൂപ്പില്‍ നോയല്‍ ടാറ്റയുടെ തീരുമാനങ്ങളോടുള്ള എതിര്‍പ്പ് വര്‍ധിക്കുന്നുവെന്നാണ് വിവരം. ഈ പ്രശ്നം പരിഹരിക്കുന്നാണ് കേന്ദ്ര സര്‍ക്കാര്‍ മന്ത്രിമാരും, ടാറ്റ സണ്‍സ് ഉദ്യോഗസ്ഥരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
ടാറ്റ പോലൊരു വലിയ ബിസിനസ് ഗ്രൂപ്പില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എതിര്‍ സ്വരങ്ങള്‍ ഉയരുന്നത് സാധാരണമാണ്. പക്ഷെ അത് നിലനില്‍ക്കുന്നതും, നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതുമാണ് പ്രശ്നം. നോയല്‍ ടാറ്റയ്ക്ക് എതിരേ നില്‍ക്കുന്ന പക്ഷം ശക്തിയാര്‍ജിക്കുന്നുവെന്ന് പറയുന്നതിലും തെറ്റില്ലെന്നു പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിനെ ഇടപെടാന്‍ നിര്‍ബന്ധിതമാക്കുന്നതും ഇതുതന്നെ. രണ്ട് കേന്ദ്ര കാബിനറ്റ് മന്ത്രിമാര്‍ നാല് മുതിര്‍ന്ന ടാറ്റ ഉദ്യോഗസ്ഥരെ കാണുമെന്നാണ് വിവരം. നോയല്‍ ടാറ്റ, വൈസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ടാറ്റ ട്രസ്റ്റ് ട്രസ്റ്റി ഡാരിയസ് ഖംബട്ട എന്നിവരുമായാകും ചര്‍ച്ചകള്‍.
ടാറ്റ സണ്‍സിന്റെ നോമിനേറ്റഡ് ഡയറക്ടറായ മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിങ്ങിനെ നീക്കം ചെയ്തതും, പകരം ട്രസ്റ്റി മെഹ്ലി മിസ്ട്രിയെ നിയമിച്ചതുമാണ് നിലവിലെ തര്‍ക്കത്തിന് കാരണമെന്നാണു വിവരം. ഈ നീക്കത്തെ വേണു ശ്രീനിവാസനും, നോയല്‍ ടാറ്റയും എതിര്‍ത്തിരുന്നു. അതേസമയം ട്രസ്റ്റിമാരായ പ്രമിത് ജാവേരി, ഡാരിയസ് ഖംബട, ജഹാംഗീര്‍ എന്നിവര്‍ പിന്തുണച്ചു. ഇതോടെ ബോര്‍ഡിനുള്ളില്‍ ഭിന്നത കടുക്കുകയായിരുന്നു.
വിജയ് സിങ്ങിനെ പുറത്താക്കിയത് പോലെ ഒക്ടോബര്‍ 10 ന് നടക്കുന്ന യോഗത്തില്‍ വേണു ശ്രീനിവാസനെയും പുറത്താക്കണമെന്ന് ഒരു ട്രസ്റ്റി മറ്റുള്ളവര്‍ക്ക് ഇമെയില്‍ അയച്ചതോടെയാണ് സംഘര്‍ഷം കടുത്തതും, കാര്യങ്ങള്‍ പുറംലോകം അറിഞ്ഞതും.
ടാറ്റ സണ്‍സിനെ 'ഹൈജാക്ക്' ചെയ്യാനും, ഗ്രൂപ്പിന്റെ നിയന്ത്രണം പിടിക്കാനുമാണ് ചിലരുടെ ശ്രമം എന്നാണ് വിലയിരുത്തലെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നിയമനങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം നിരവധി ബോര്‍ഡ് സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ഭരണതലത്തിലെ ഈ ഭിന്നത് നീണ്ടാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ജീവനക്കാര്‍ക്കും, വിപണികള്‍ക്കുമുണ്ട്.