ടെസ്ലയുടെ ഓഹരി ഇടിവില്‍ ആശങ്കയുമായി മസ്‌ക്

ന്യായമായ വ്യാപാരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും തീരുവ വര്‍ധന പോലുള്ള തീരുമാനങ്ങള്‍ യുഎസ് കമ്പനികളെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു യുഎസ് ഭരണകൂടത്തിന് ടെസ്ല അയച്ച കത്തില്‍ പറയുന്നുണ്ട്.

author-image
Biju
New Update
elon musk

വാഷിങ്ടന്‍ : ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ താരിഫ് വര്‍ധന ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ടെസ്ല, സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വാഹന നിര്‍മാതക്കളായ ടെസ്ലയ്ക്ക് ലോകമെമ്പാടും വലിയ ഇടിവു സംഭവിച്ചിരുന്നു. 

ഇതോടെയാണ് തീരുവ വര്‍ധനയ്ക്കെതിരെ ഡോജ് നേതാവായ മസ്‌ക് തന്നെ രംഗത്തെത്തിയിരിക്കുന്നത്. മസ്‌കിന്റെ ആസ്തിയില്‍ 120 ബില്യന്‍ ഡോളറിന്റെ ഗണ്യമായ ഇടിവ് നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫുകള്‍ ഇലക്ട്രിക് വാഹന മേഖലയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ടെസ്ല മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ന്യായമായ വ്യാപാരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും തീരുവ വര്‍ധന പോലുള്ള തീരുമാനങ്ങള്‍ യുഎസ് കമ്പനികളെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു യുഎസ് ഭരണകൂടത്തിന് ടെസ്ല അയച്ച കത്തില്‍ പറയുന്നുണ്ട്. ലോകമെമ്പാടുമുള്ള വാഹന നിര്‍മാതാക്കളെ ബാധിക്കുന്ന താരിഫുകള്‍ ട്രംപ് ഭരണകൂടം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. 

യുഎസ് വ്യാപാര നടപടികളോട് മറ്റു രാജ്യങ്ങള്‍ പ്രതികൂല നിലപാട് സ്വീകരിക്കുന്നത് യുഎസില്‍ നിന്നുള്ള കയറ്റുമതിക്കാരെ ദോഷകരമായി ബാധിക്കുന്നുവെന്നും വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇവര്‍ വിധേയരാകുന്നുവെന്നും കത്തില്‍ ടെസ്ല ചൂണ്ടിക്കാട്ടുന്നു. 

ടെസ്ലയ്ക്ക് വലിയ തോതില്‍ വില്‍പ്പന നടന്നിരുന്ന ജര്‍മനിയില്‍ മാത്രം കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 70% ത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോര്‍ച്ചുഗലില്‍ ടെസ്ലയുടെ വില്‍പ്പനയില്‍ 50% ഇടിവും ഫ്രാന്‍സില്‍ 45% ഇടിവുമാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.സ്വീഡനില്‍ 42% ഉം നോര്‍വേയില്‍ 48% ഉം വില്‍പ്പന കുറഞ്ഞിട്ടുണ്ട്.

elone musk tesla