ആരോഗ്യമേഖലയില്‍ സ്വകാര്യസ്ഥാപനങ്ങള്‍ കൂടുതല്‍ വരേണ്ടതുണ്ട്: മോഹന്‍ലാല്‍

ജില്ലയിലെ സാധാരണക്കാര്‍ക്കും ഉന്നത ചികിത്സാ സൗകര്യം നല്‍കാന്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കു സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

author-image
Biju
New Update
mohanlal

കുടയത്തൂരിലെ ലൂയി ബ്രെയ്ല്‍ സ്മാരക മാതൃകാ വിദ്യാലയത്തിനു പിന്തുണ നല്‍ക്കുന്ന 'നിങ്ങള്‍ക്കൊപ്പം' പദ്ധതി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: ആരോഗ്യ പരിചരണരംഗത്തെ സേവനങ്ങള്‍ സര്‍ക്കാരിനു മാത്രം ചെയ്തുതീര്‍ക്കാനാകില്ലന്നും ഈ മേഖലയില്‍ ഗുണനിലവാരമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ വരേണ്ടതുണ്ടെന്നും നടന്‍ മോഹന്‍ലാല്‍. ആരോഗ്യപരിചരണരംഗത്ത് പല വിദേശരാജ്യങ്ങളെക്കാള്‍ മുന്‍പിലാണ് കേരളമെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ആശുപത്രി എന്നതിലുപരി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഒരു സാന്ത്വനകേന്ദ്രമാണെന്നും പറഞ്ഞു. തൊടുപുഴ ബിഎംഎച്ചിന്റെ വാര്‍ഷികാഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. 

ജില്ലയിലെ സാധാരണക്കാര്‍ക്കും ഉന്നത ചികിത്സാ സൗകര്യം നല്‍കാന്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കു സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അത്യാധുനിക സജ്ജീകരണങ്ങളും നവീനമായ പ്രവര്‍ത്തന ശൈലിയും ബിഎംഎച്ചിനെ വേറിട്ടതാക്കുന്നുവെന്നും മന്ത്രി. ബിഎംഎച്ചില്‍ പുതുതായി ആരംഭിച്ച എംആര്‍ഐ, സിടി യൂണിറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

കാര്‍ഡിയോളജി വിഭാഗത്തില്‍ ആരംഭിച്ച കാത്ത് ലാബ് ഡീന്‍കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. അഡ്വാന്‍സ്ഡ് റോബട്ടിക്ക് ഓര്‍ത്തോ സര്‍ജറി വിഭാഗത്തിന്റെ ഉദ്ഘാടനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. വിദേശ, വികസിത രാജ്യങ്ങളില്‍ ലഭിക്കുന്ന ചികിത്സാ സംവിധാനങ്ങള്‍ അമിത ചെലവില്ലാതെ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ബിഎംഎച്ച് ചെയര്‍മാന്‍ കെ.ജി. അലക്‌സാണ്ടര്‍ പറഞ്ഞു. എഡിഎം ഷൈജു പി. ജേക്കബ്, തൊടുപുഴ നഗരസഭ ചെയര്‍മാന്‍ കെ. ദീപക്, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി സലിം കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. സനു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍, തൊടുപുഴ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സോണി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സിഇഒ ഡോ. ലഫ്. കേണല്‍ ജയ് കിഷന്‍ കെ. പി. സ്വാഗതം പറഞ്ഞു.