കടലിനടിയിലൂടെ ഇന്ത്യ-യുഎഇ റെയില്‍ പാത വരുമോ?

സാധ്യതാ പഠനം നടക്കേണ്ടതുണ്ട്. തുടര്‍ പഠനങ്ങളും പരിശോധനയും ആവശ്യമാണ്. ഇതിനെല്ലാം പുറമോ കോടികളുടെ ഫണ്ട് വേണം. ഇരുരാജ്യങ്ങള്‍ക്ക് പുറമെ പാത കടന്നുപോകുന്ന മറ്റു രാജ്യങ്ങളുടെ സഹകരണവും ആവശ്യമാണ്.

author-image
Biju
New Update
sgdr

ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കടലിന് അടിയിലൂടെ റെയില്‍യാത്ര സാധ്യമാകും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ 2018 മുതല്‍ പ്രചരിക്കുന്നുണ്ട്. 2000 കിലോമീറ്ററുള്ള പാതയാണ് ഇത്തരത്തില്‍ കടലിന് അടിയിലൂടെ വരിക എന്നായിരുന്നു ഇതു സംബന്ധിച്ച് ആദ്യം വന്ന റിപ്പോര്‍ട്ട്. 2018ല്‍ അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവില്‍ അബുദാബി നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് എംഡി അബ്ദുല്ല അല്‍ഷെഹി ഇത്തരത്തില്‍ റെയില്‍പ്പാത നിര്‍മിക്കുമെന്ന് പറഞ്ഞതായി യുഎഇ മാധ്യമമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫുജൈറയില്‍ നിന്നും മുംബൈയിലേക്ക് കടലിന് അടിയിലൂടെ റെയില്‍പ്പാത വരുമെന്നും വിനോദസഞ്ചാരികള്‍ക്കു പുറമേ ചരക്കുനീക്കത്തിനും റെയില്‍ നെറ്റ് വര്‍ക് ഉപയോഗിക്കും എന്നുമായിരുന്നു അബ്ദുല്ല അല്‍ഷെഹി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം അബ്ദുല്ല അല്‍ഷെഹി പറഞ്ഞു എന്ന തരത്തില്‍ ഇത്തരത്തില്‍ ഒരു ട്രെയിന്‍ ദുബായില്‍ നിന്നും മുംബൈയിലേക്ക് വരുന്നു എന്ന് ദേശീയ മാധ്യമമായ ഇന്ത്യ.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

അത്ഭുത നിര്‍മിതികള്‍ കാണിച്ച് ലോകത്തെ ഞെട്ടിക്കുന്ന രാജ്യമാണ് യുഎഇ. പണവും ആശയവും ധിഷണാശാലികളായ ഭരണകര്‍ത്താക്കളും ഉണ്ട് എന്നതാണ് യുഎഇയുടെ നേട്ടം. ബുര്‍ജ് ഖലീഫയ്ക്ക് പുറമെ യുഎഇയിലേക്ക് വിദേശികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് യുഎഇയുടെ പദ്ധതി. അവര്‍ ലക്ഷ്യമിടുന്ന പ്രധാന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.

ലോകത്തെ പ്രധാന വിപണിയാണ് ഇന്ത്യ. ഇന്ത്യയുമായുള്ള സഹകരണവും സൗഹൃദവും നേട്ടമാകുമെന്ന് എല്ലാ ജിസിസി രാജ്യങ്ങളും പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് കടലിലൂടെ റെയില്‍ പാത ഒരുക്കാന്‍ യുഎഇ ആലോചിക്കുന്നത്. ദുബായില്‍ നിന്ന് മുംബൈയിലേക്ക് ആയിരിക്കും പാത നിര്‍മിക്കുക.

നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കണ്‍സള്‍ട്ടന്റ് അബ്ദുല്ല അല്‍ഷേഹി പദ്ധതി സംബന്ധിച്ച് വിശദീകരിച്ചുവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇക്കും ഇന്ത്യയ്ക്കും മാത്രമാകില്ല ഈ പദ്ധതിയുടെ നേട്ടം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പാത കടന്നുപോകുന്ന മേഖലയിലെ മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും നേട്ടമാകുമെന്ന് അല്‍ഷേഹി സൂചിപ്പിച്ചു.

ഹൈസ്പീഡ് റെയില്‍ ശൃംഖല നിര്‍മിക്കണം എന്നതാണ് പദ്ധതിയുടെ വിപുലമായ ഘട്ടം. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതാകും പദ്ധതി. ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും നര്‍മദയില്‍ നിന്ന് അധികമുള്ള വെള്ളം യുഎഇയിലേക്ക് അയക്കാനും ഈ റെയില്‍ പാത വഴി സാധിക്കുമെന്ന് അല്‍ഷേഹിയെ ഉദ്ധരിച്ച് നവഭാരത് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധ്യതാ പഠനം നടക്കേണ്ടതുണ്ട്. തുടര്‍ പഠനങ്ങളും പരിശോധനയും ആവശ്യമാണ്. ഇതിനെല്ലാം പുറമോ കോടികളുടെ ഫണ്ട് വേണം. ഇരുരാജ്യങ്ങള്‍ക്ക് പുറമെ പാത കടന്നുപോകുന്ന മറ്റു രാജ്യങ്ങളുടെ സഹകരണവും ആവശ്യമാണ്. പാത യാഥാര്‍ഥ്യമായാല്‍ 2000 കിലോമീറ്റര്‍ ദൂരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ഷേഹി പറഞ്ഞു.

മറ്റൊരു ഭാഗത്ത് ഇന്ത്യയെയും യുഎഇയേയും ബന്ധിപ്പിച്ച് യൂറോപ്പിലേക്കുള്ള സാമ്പത്തിക ഇടനാഴിയുടെ ചര്‍ച്ചയും സജീവമാണ്. ഇന്ത്യയില്‍ നിന്ന് പശ്ചിമേഷ്യയിലേക്കും ശേഷം യൂറോപ്പിലേക്കുമാണ് പാത. യുഎഇ വരെ കടല്‍ മാര്‍ഗവും ശേഷം ഇസ്രായേലിലേക്ക് റെയില്‍ മാര്‍ഗവും വീണ്ടും യൂറോപ്പിലേക്ക് കടല്‍ മാര്‍ഗവുമാണ് ആലോചനയില്‍.

2023ല്‍ ജി20 രാജ്യങ്ങളുടെ ഉച്ചകോടി ന്യൂഡല്‍ഹിയില്‍ നടന്ന വേളയിലാണ് ഇന്ത്യ പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനമുണ്ടായത്. ഇന്ത്യയ്ക്കും യുഎഇക്കും പുറമെ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, സൗദി അറേബ്യ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നിവയുടെ പ്രതിനിധികളും ഉച്ചകോടിയിലെ പ്രഖ്യാപനത്തിലുണ്ടായിരുന്നു.

ചൈനയും പാകിസ്താനും ചേര്‍ന്ന് നിര്‍മിക്കുന്ന പാതയ്ക്ക് ബദല്‍ കൂടിയാകുമിത്. ചൈനയില്‍ നിന്ന് പാകിസ്താനിലേക്ക് കരമാര്‍ഗവും ശേഷം കടല്‍മാര്‍ഗവുമാണ് ചൈന യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ചരക്കുപാത ഒരുക്കുന്നത്. അമേരിക്കയും ഇന്ത്യയും ഈ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യ-പശ്ചിമേഷ്യ പാത കൊണ്ട് പ്രത്യക്ഷ ഗുണമില്ലാത്ത അമേരിക്ക പദ്ധതിയെ പിന്തുണച്ച് രംഗത്തുവന്നത് ചൈനീസ് പാതയ്ക്ക് ബദല്‍ ആണ് എന്നതിനാലാണ്.

 

uae india