10-മിനിട്ട് ഡലിവറിയൊന്നും വേണ്ട, ക്വിക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിലുള്ള CCPA നടത്തിയ പരിശോധനയിലാണ് ഇത്തരം ഉറപ്പുനല്‍കുന്ന സമയവാഗ്ദാനങ്ങള്‍ ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. ബ്ലിങ്കിറ്റ്, സ്വിഗി, ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളെയാണ് നിര്‍ദേശം പ്രധാനമായും ബാധിക്കുന്നത

author-image
Biju
New Update
swiggy

ന്യൂഡല്‍ഹി: ക്വിക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ '10 മിനിറ്റില്‍ ഡെലിവറി'' പോലുള്ള കൃത്യസമയ വിതരണ അവകാശവാദങ്ങള്‍ പരസ്യങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നിര്‍ദേശം നല്‍കി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഡെലിവറി ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും മുന്‍നിര്‍ത്തിയാണ് നടപടി.

ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിലുള്ള CCPA നടത്തിയ പരിശോധനയിലാണ് ഇത്തരം ഉറപ്പുനല്‍കുന്ന സമയവാഗ്ദാനങ്ങള്‍ ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. ബ്ലിങ്കിറ്റ്, സ്വിഗി, ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളെയാണ് നിര്‍ദേശം പ്രധാനമായും ബാധിക്കുന്നത്.

എന്തായിരുന്നു പ്രശ്നം?

അള്‍ട്രാ-ഫാസ്റ്റ് ഡെലിവറി ഉറപ്പുനല്‍കുന്ന പരസ്യങ്ങള്‍ യാഥാര്‍ഥ്യത്തില്‍ നിരവധി ഘടകങ്ങളെ ആശ്രയിച്ചുള്ള ഒരു സേവനത്തെ 'ശരി ഉറപ്പ്' എന്ന നിലയില്‍ അവതരിപ്പിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ദൂരം, ട്രാഫിക്, കാലാവസ്ഥ, ഓര്‍ഡറിന്റെ വലിപ്പം, സ്റ്റോക്ക് ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ ഡെലിവറി സമയത്തെ ബാധിക്കും.

ഇത് രണ്ട് തരത്തിലുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു. ഒന്നാമതായി, പരസ്യത്തില്‍ പറഞ്ഞ സമയപരിധിക്കുള്ളില്‍ ഡെലിവറി ലഭിച്ചില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന തോന്നല്‍ ഉണ്ടാകാം. രണ്ടാമതായി, നിശ്ചിത സമയപരിധി പാലിക്കാനുള്ള സമ്മര്‍ദം ഡെലിവറി പങ്കാളികളെ അപകടകരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കാമെന്ന സുരക്ഷാ ആശങ്കയും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ സര്‍ക്കാര്‍ നിര്‍ദേശം എന്താണ്?

10 മിനിറ്റ്, 15 മിനിറ്റ് പോലുള്ള കൃത്യമായ സമയവാഗ്ദാനങ്ങള്‍ ആപ്പ് ബാനറുകളിലും പരസ്യങ്ങളിലും പ്രചാരണങ്ങളിലും ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. പകരം ''ഫാസ്റ്റ് ഡെലിവറി'', ''എക്സ്പ്രസ് ഡെലിവറി'' തുടങ്ങിയ പൊതുവായ വാചകങ്ങള്‍ ഉപയോഗിക്കാം, എന്നാല്‍ കൃത്യമായ സമയ ഉറപ്പ് നല്‍കാന്‍ പാടില്ല.

അതേസമയം, വേഗത്തിലുള്ള ഡെലിവറി സേവനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും, ഉത്തരവാദിത്തമുള്ള പരസ്യ രീതികള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍

ഈ മാറ്റത്തിലൂടെ ഡെലിവറി സമയത്തെക്കുറിച്ച് കൂടുതല്‍ യാഥാര്‍ഥ്യബോധമുള്ള പ്രതീക്ഷകള്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സേവനം വേഗത്തിലായിരിക്കും, പക്ഷേ ക്ലോക്കിനൊപ്പം വിതരണക്കാരെ ഓടിക്കുന്ന അവസ്ഥ ഒഴിവാകും.

ഡെലിവറി പങ്കാളികളുടെ സുരക്ഷ മെച്ചപ്പെടുമെന്നും, സേവനത്തിന്റെ സ്ഥിരതയും വിശ്വാസ്യതയും ഗുണനിലവാരവും മുന്‍നിര്‍ത്തിയുള്ള മത്സരത്തിലേക്ക് മേഖല നീങ്ങുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഡെലിവറി വൈകുമോ?

വ്യവസായ രംഗത്തെ പ്രതികരണങ്ങള്‍ പ്രകാരം, ഓര്‍ഡര്‍ വിതരണം അടിസ്ഥാനപരമായി വൈകില്ല. ഡാര്‍ക്ക് സ്റ്റോറുകള്‍, ലോജിസ്റ്റിക് നെറ്റ്വര്‍ക്ക്, ഡെലിവറി പങ്കാളികളുടെ എണ്ണം എന്നിവയില്‍ മാറ്റമില്ല.

എന്നാല്‍, ഇനി ഡെലിവറി സമയം പ്രദേശവും ഓര്‍ഡറിന്റെ സ്വഭാവവും അനുസരിച്ച് വ്യത്യാസപ്പെടും. ഉയര്‍ന്ന ജനസാന്ദ്രതയുള്ള നഗര മേഖലകളില്‍ പല ഓര്‍ഡറുകളും ഇപ്പോഴും 10-15 മിനിറ്റിനുള്ളില്‍ എത്താന്‍ സാധ്യതയുണ്ടെങ്കിലും, ചില ഇടങ്ങളില്‍ അല്പം കൂടുതല്‍ സമയം എടുത്തേക്കാം.