20 മില്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണ കൊള്ള: പ്രതി പ്രീത് പനേസറെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് കാനഡ

കവര്‍ച്ച നടന്ന സമയത്ത് എയര്‍ കാനഡയിലെ കാര്‍ഗോ മാനേജരായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മുപ്പതുകാരനായ പ്രീത് പനേസര്‍. കവര്‍ച്ചയ്ക്ക് സഹായിക്കുന്ന രീതിയില്‍ വ്യാജ എയര്‍വേ ബില്ലുകള്‍ തയ്യാറാക്കിയതും മറ്റും ഇയാളാണെന്ന് കനേഡിയന്‍ പൊലീസ് കണ്ടെത്തിയിരുന്നു.

author-image
Biju
New Update
preeth

ന്യൂഡല്‍ഹി: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തില്‍ നടന്ന രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രതിയായ പ്രീത് പനേസറെ വിട്ടുനല്‍കണമെന്ന് കാനഡ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. 20 ദശലക്ഷം കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് ഇയാള്‍.

2023 ഏപ്രില്‍ 17-ന് ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിലുള്ള കവര്‍ച്ച നടന്നത്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് എയര്‍ കാനഡ വിമാനത്തില്‍ എത്തിയ 6,600 സ്വര്‍ണ്ണക്കട്ടികളും 2.5 ദശലക്ഷം ഡോളര്‍ മൂല്യമുള്ള വിദേശ കറന്‍സിയുമാണ് വിമാനത്താവളത്തിലെ കാര്‍ഗോ ഗോഡൗണില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്.

കവര്‍ച്ച നടന്ന സമയത്ത് എയര്‍ കാനഡയിലെ കാര്‍ഗോ മാനേജരായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മുപ്പതുകാരനായ പ്രീത് പനേസര്‍. കവര്‍ച്ചയ്ക്ക് സഹായിക്കുന്ന രീതിയില്‍ വ്യാജ എയര്‍വേ ബില്ലുകള്‍ തയ്യാറാക്കിയതും മറ്റും ഇയാളാണെന്ന് കനേഡിയന്‍ പൊലീസ് കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ ഇയാള്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 ന് ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് പനേസര്‍ പഞ്ചാബിലാണെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ചണ്ഡീഗഢിന്റെ പ്രാന്തപ്രദേശത്തുള്ള മൊഹാലിയിലെ ഒരു വാടക വീട്ടില്‍ പനേസര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്ഥലത്ത് റെയ്ഡ് നടത്തി ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.

കൈമാറല്‍ അഭ്യര്‍ത്ഥനയെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നും എന്നാല്‍ സ്വര്‍ണ്ണ മോഷണ കേസിലെ കുറ്റകൃത്യങ്ങളില്‍ നിന്ന് പനേസറിന് ഇന്ത്യയില്‍ നിന്ന് ലഭിച്ചതായി പറയപ്പെടുന്ന ഹവാല ഫണ്ടുകളെ ബന്ധിപ്പിക്കുന്നതിന് കനേഡിയന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

നയതന്ത്ര ചാനലുകള്‍ വഴിയാണ് കാനഡ ഇന്ത്യക്ക് ഔദ്യോഗികമായി അപേക്ഷ കൈമാറിയത്. കേസില്‍ ഇതിനോടകം ഇന്ത്യക്കാരായ ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കാനഡ നടപടി സ്വീകരിച്ചിട്ടുണ്ട്. 'പ്രോജക്റ്റ് 24 കെ' എന്ന പേരിലായിരുന്നു കനേഡിയന്‍ പൊലീസ് അന്വേഷണം നടത്തിയത്. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ നിലവില്‍ വിള്ളലുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ക്രിമിനല്‍ കേസുകളിലെ ഈ സഹകരണം ഏറെ നിര്‍ണ്ണായകമാണ്.