ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് തട്ടിയത് 66 ലക്ഷം രൂപ; എതിര്‍ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്

വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിന്‍, രാധാകുമാരി എന്നിവരും വിനിതയുടെ ഭര്‍ത്താവ് ആദര്‍ശുമാണ് പ്രതികള്‍. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തല്‍, ചതി എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍

author-image
Biju
New Update
diya

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പില്‍ നഷ്ടമായത് 66 ലക്ഷം രൂപ. മൂന്നു ജീവനക്കാരികള്‍ ചേര്‍ന്നാണ് 66 ലക്ഷം രൂപ തട്ടിയത്. കേസില്‍ ക്രെം ബ്രാഞ്ച് കുറ്റപത്രം തയ്യാറായി. 

മൂന്നുജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവുമാണ് കേസില്‍ പ്രതി. ദിയകൃഷ്ണയുടെ ക്യൂആര്‍ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആര്‍ കോഡുവഴി പണം തട്ടിയെടുക്കുകയായിരുന്നു. പ്രതികള്‍ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൃഷ്ണകുമാര്‍ ജീവനക്കാരികളെ തട്ടികൊണ്ടുപോയെന്ന കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ജീവനക്കാരികളാണ് കൃഷ്ണകുമാറിനെതിരെ എതിര്‍ പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പില്ലെന്നും പൊലീസ് പറയുന്നു.

വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിന്‍, രാധാകുമാരി എന്നിവരും വിനിതയുടെ ഭര്‍ത്താവ് ആദര്‍ശുമാണ് പ്രതികള്‍. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തല്‍, ചതി എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. രണ്ടു വര്‍ഷം കൊണ്ടാണ് പണം തട്ടിയെടുത്തത്. ഓ ബൈ ഓസി എന്ന ബൊട്ടീക്കിലെ വിനിത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാര്‍ തന്നെയാണ് തിരുവനന്തപുരം അസി.കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നത്. ഈ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരായ ഇവര്‍ പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും, പണം കവര്‍ന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരായ പരാതി.

ബൊട്ടീക്കിന്റെ പേരില്‍ വ്യാജ ക്യു.ആര്‍ കോഡ് വഴി പണം തട്ടുന്നുണ്ടെന്നും തട്ടിപ്പിനിരയായാല്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ദിയ കൃഷ്ണ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. വ്യാജ ക്യൂആര്‍ കോഡില്‍ പണം നല്‍കിയെന്ന് നിരവധി പേര്‍ സമീപിച്ചതോടെയാണ് തട്ടിപ്പ് മനസ്സിലായതെന്ന് ദിയ പറയുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിലെ ജീവനക്കാരികളാണ് അവരുടെ പേയ്‌മെന്റ് ക്യൂആര്‍ കോഡുകള്‍ കസ്റ്റമേഴ്‌സിന് നല്‍കി പണം തട്ടിയതെന്നാണ് ദിയ പറയുന്നത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ജീവനക്കാരികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെന്നും, പണം തട്ടിയത് ഇവര്‍ സമ്മതിച്ചെന്നും കൃഷ്ണകുമാര്‍ പറയുന്നു.