തിരുവനന്തപുരം പേട്ടയില്‍ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 65 വര്‍ഷം കഠിന തടവ്

ആറ്റിങ്ങല്‍ ഇടവ സ്വദേശി ഹസ്സന്‍കുട്ടി (അബു 45) ആണ് പ്രതി. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (പോക്‌സോ) ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്

author-image
Biju
New Update
chajkka

തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 65 വര്‍ഷം കഠിനതടവും 1.22 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങല്‍ ഇടവ സ്വദേശി ഹസ്സന്‍കുട്ടി (അബു 45) ആണ് പ്രതി. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (പോക്‌സോ) ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമത്തില്‍ ബലാത്സംഗം അടക്കം അഞ്ച്, ആറ്, ഏഴ് വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു.

2024 ഫെബ്രുവരി 19 നാണ് നാടോടികളായ ഹൈദരാബാദ് സ്വദേശികളുടെ 2 വയസ്സുള്ള പെണ്‍കുട്ടിയെ ബ്രഹ്‌മോസിനു സമീപത്തുള്ള ടെന്റില്‍ നിന്നു കാണാതായത്. രാത്രി അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പ്രതി തട്ടിയെടുത്ത് ബ്രഹ്‌മോസ് കേന്ദ്രത്തിനു പുറകിലുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു കടന്നു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ രാത്രി തന്നെ പേട്ട പൊലീസില്‍ അറിയിച്ചു. പൊലീസ് അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിറ്റേന്നു വൈകട്ട്  ബ്രഹ്‌മോസ് കേന്ദ്രത്തിന്റെ മതിലിനോടു ചേര്‍ന്ന കാടുപിടിച്ച സ്ഥലത്തു നിന്നാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. സമീപത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കുട്ടിയുടെ വൈദ്യപരിശോധനാഫലത്തില്‍ പീഡനം സ്ഥിരീകരിച്ചു. പ്രതിയുടെ വസ്ത്രത്തില്‍നിന്നു കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതും വഴിത്തിരിവായി.