ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയത് ദുരുദ്ദേശത്തോടെയെന്ന് പൊലീസ്

ബലാത്സംഗത്തിന് ശേഷം പരിക്കേറ്റ യുവതി എറണാകുളത്തെ ഡോക്ടറുടെ പക്കല്‍ ചികിത്സ തേടിയിരുന്നു. അന്ന് തന്നെ ഡോക്ടറോട് നടി പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയും കുറ്റപത്രത്തില്‍ പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

author-image
Biju
New Update
shgf

Rep. Img.

കൊച്ചി: യുവനടിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിക്കാനായി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് സിദ്ദിഖ് കുറ്റക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം സെപ്തംബറിലാണ് സിദ്ദിഖിനെതിരെ പീഡനത്തിന് നടി പരാതി നല്‍കിയത്.

2016 ല്‍ ആയിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു സിദ്ദിഖ് നടിയെ വിളിച്ചുവരുത്തിയത്. ഈ സമയം നടിയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. ഹോട്ടലില്‍ എത്തിയ നടിയെ മുറിയിലേക്ക് തന്ത്രപൂര്‍വ്വം കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പരാതി ശരിവയ്ക്കുകയാണ് പോലീസിന്റെ കുറ്റപത്രം.

ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തിയത് ദുരുദ്ദേശത്തോടെയാണെന്നാണ് കുറ്റപത്രത്തില്‍ പോലീസ് പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് തന്നെ നടി സിദ്ദിഖ് പീഡിപ്പിച്ചതായി പലരോടും വെളിപ്പെടുത്തിയിരുന്നു. ഇവരെ സാക്ഷികളായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിദ്ദിഖ് നടിയെ പീഡിപ്പിച്ചുവെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പൊലീസ് പറയുന്നുണ്ട്.

ബലാത്സംഗത്തിന് ശേഷം പരിക്കേറ്റ യുവതി എറണാകുളത്തെ ഡോക്ടറുടെ പക്കല്‍ ചികിത്സ തേടിയിരുന്നു. അന്ന് തന്നെ ഡോക്ടറോട് നടി പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയും കുറ്റപത്രത്തില്‍ പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് മുന്‍പില്‍ സമര്‍പ്പിക്കും. മേധാവിയുടെ അനുമതി ലഭിച്ചാല്‍ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. സുപ്രീംകോടതി ജാമ്യം നല്‍കിയ സിദ്ദിഖ് ഇപ്പോള്‍ ജയിലിന് പുറത്താണ്.

2016 ജനുവരി 28 ന് ആയിരുന്നു നടിയെ സിദ്ദിഖ് പീഡിപ്പിച്ചത്. സിനിമയുടെ പ്രിവ്യൂ കാണാന്‍ നടിയെയും കുടുംബത്തെയും സിദ്ദിഖ് വിളിക്കുകയായിരുന്നു. ഇത് പ്രകാരം നടി കുടുംബത്തോടൊപ്പം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തി. തുടര്‍ന്ന് നടിയെ മാത്രം സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യാനെന്ന പേരില്‍ മുറിയിലേക്ക് വിളിക്കുകയായിരുന്നു. മുറിയില്‍ എത്തിയതോടെ നടിയെ സിദ്ദിഖ് ഉപദ്രവിക്കാന്‍ ആരംഭിച്ചു. പീഡനം ചെറുത്തപ്പോള്‍ സിദ്ദിഖ് മര്‍ദ്ദിച്ചതായും നടി പറയുന്നുണ്ട്.

ഇതേക്കുറിച്ച് നടി സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടി എല്ലാം തുറന്ന് പറഞ്ഞ് മാദ്ധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തുകയായിരുന്നു. ഇതിന് പിന്നാലെ നടി പരാതിയും നല്‍കി. ഇതിലാണ് കേസ് എടുത്തത്.

പരാതിയ്ക്ക് പിന്നാലെ കേസ് എടുത്ത പോലീസ് മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തി തെളിവെടുപ്പ് നടത്തി. നടി പറഞ്ഞ ദിവസം സിദ്ദിഖ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചിരുന്നു. ഇതോടെ പോലീസ് തുടര്‍നടപടി സ്വീകരിക്കുകയായിരുന്നു. ഇതിനിടെ നടന്‍ ഒളിവില്‍ പോയി ജാമ്യത്തിന് ശ്രമിച്ചു. ഹൈക്കോടതി ഉള്‍പ്പെടെ ഹര്‍ജി തള്ളിയതോടെ നടന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

 

actor siddique