അതീവ സുരക്ഷമേഖലയില്‍ കയറി എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

മാര്‍ച്ച് 29 -നായിരുന്നു ദാരുണമായ സംഭവം നടന്നതെങ്കിലും രണ്ട് ദിവസം കഴിഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

author-image
Biju
New Update
dv

പ്രയാഗ് രാജ്: ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ജീവനക്കാര്‍ താമസിക്കുന്ന അതീവ സുരക്ഷ മേഖലയില്‍ കടന്ന് അച്ഛനും അമ്മയും ഇളയ മകനും ചേര്‍ന്ന്, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്  സിവില്‍ എഞ്ചിനീയറായ 51 -കാരനായ എസ് എന്‍ മിശ്രയെ കൊലപ്പെടുത്തിയെന്ന് കേസ്. അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് വെടിവച്ചാണ് കൊലപ്പെടുത്തിയത്. അതേസമയം മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് യുപി പ്രയാഗ് രാജ് പോലീസ് പറയുന്നു. 

മാര്‍ച്ച് 29 -നായിരുന്നു ദാരുണമായ സംഭവം നടന്നതെങ്കിലും രണ്ട് ദിവസം കഴിഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതീവ സുരക്ഷയുള്ള എയര്‍ ഫോഴ്‌സ് സ്റ്റേഷന്റെ കണ്‍ഡോവ്‌മെന്റ്  ഏരിയയ്ക്ക് ഉള്ളിലെ വീട്ടില്‍ വച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന എസ് എന്‍ മിശ്രയെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സുരഭ് കുമാര്‍ എന്ന ബാബു പാസിയെയും അദ്ദേഹത്തിന്റെ അച്ഛന്‍ ശിവ്കുമാര്‍ പാസിയെയും അമ്മ സുനിതാ ദേവിയെയും കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. 

ശിവ്കുമാര്‍ പാസിയുടെ ഇളയ മകനാണ് ബാബു പാസി. ഇയാളുടെ മൂത്ത മകന്‍ ഹണി എന്ന ഗൌതം ഒരു കൊലപാതക കുറ്റത്തിന് കൌസംബി ജില്ലാ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ്. ഇയാളുടെ കേസ് നടത്താന്‍ ആവശ്യമായ പണം കണ്ടെത്തുന്നതിന് ബാബു പാസിയും കുടുംബവും നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. 

ശിവ് കുമാര്‍ പാസിയും ഭാര്യ സുനിതാ ദേവിയും അതീവ സുരക്ഷയുള്ള എയര്‍ ഫോഴ്‌സ് കണ്ടോണ്‍മെന്റ് ഏരിയയിലെ എസ് എന്‍ മിശ്രയുടെ വീട്ടിലെ ജോലിക്കാരായിരുന്നു.  ജ്യേഷ്ഠന്റെ കേസ് നടത്താന്‍ പണം കണ്ടെത്തുന്നതിന് മിശ്രയുടെ വീട്ടില്‍ മോഷണം ആസൂത്രണം നടത്തിയത് ബാബു പാസിയാണെന്ന് പോലീസ് പറയുന്നു. അച്ഛനും അമ്മയും ബാബുവിന് മിശ്രയുടെ വീട്ടില്‍ കയറാനുള്ള സഹായം ചെയ്തു കൊടുത്തു. സമീപത്തെ ഒരു മരത്തിലൂടെയാണ് ബാബു അതീവ സുരക്ഷാ മേഖലയിലേക്ക് കടന്നത്.

പപിന്നീട് ഇയാള്‍ മാതാപിതാക്കളുടെ സഹായത്തോടെ മിശ്രയുടെ വീട്ടിനുള്ളില്‍ കയറി. എന്നാല മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് മിശ്ര ഉണര്‍ന്നെങ്കിലും ബാബു ഇയാളെ വെടിവച്ച് കൊല്ലുകയും സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയുമായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ശിവ് കുമാറിന്റെയും ഭാര്യ സുനിതാ ദേവിയുടെയും മകന്‍ ബാബുവിന്റെയും കൊലപാതകത്തിലെ പങ്ക് പോലീസ് തിരിച്ചറിയുന്നത്. ബാബുവിന്റെ വീട്ടില്‍ നിന്നും പോലീസ് കൊല്ലാന്‍ ഉപയോഗിച്ച ഒരു അനധികൃത തോക്കും നാല് തിരകളും കണ്ടെത്തി. 

 

indianairforce