ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു, 4 പേര്‍ക്ക് ഏഴ് വര്‍ഷം കഠിനതടവ്

പ്രതിയും സുഹൃത്തുക്കളും രണ്ടു ബൈക്കുകളിലായി എത്തി ഹെല്‍മറ്റും കല്ലും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശിയെ അയല്‍വാസികള്‍ ഉടനടി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചാണ് ജീവന്‍ രക്ഷിച്ചത്

author-image
Biju
New Update
thadavu

ചേര്‍ത്തല: ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സുഹൃത്തിനെയും കൂട്ടരെയും സെഷന്‍സ് കോടതി കഠിന തടവിന് ശിക്ഷിച്ചു. വാവ പ്രമോദ് എന്നറിയപ്പെടുന്ന ചേര്‍ത്തല മുന്‍സിപ്പല്‍ 30-ാം വാര്‍ഡില്‍ കുട്ടപ്പുറത്ത് വീട്ടില്‍ പ്രമോദ്, തൈക്കല്‍ പട്ടണശ്ശേരി കോളനിയില്‍ പ്രിന്‍സ്, സി എം സി 28-ാം വാര്‍ഡില്‍ നെല്ലിക്കല്‍ ലിജോ ജോസഫ്, തൈക്കല്‍ പട്ടണശ്ശേരി കോളനിയില്‍ ജോണ്‍ ബോസ്‌കോ എന്നിവരെയാണ് ചേര്‍ത്തല അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജ് ലക്ഷ്മി എസ് ശിക്ഷിച്ചത്. ചേര്‍ത്തല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവിധ വകുപ്പുകളിലായി 7 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കാനുമാണ് കോടതി ശിക്ഷ വിധിച്ചത്. 

ഫൈന്‍ തുക കൃത്യത്തില്‍ പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം. 2018 ഓഗസ്റ്റ് 16ന് ചേര്‍ത്തല ചുടുകാട് ജങ്ഷന് സമീപത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയും സുഹൃത്തുക്കളും രണ്ടു ബൈക്കുകളിലായി എത്തി ഹെല്‍മറ്റും കല്ലും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശിയെ അയല്‍വാസികള്‍ ഉടനടി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചാണ് ജീവന്‍ രക്ഷിച്ചത്. 

കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് ചേര്‍ത്തല സബ് ഇന്‍സ്‌പെക്ടര്‍ എസ് ചന്ദ്രശേഖരന്‍ നായരാണ്. കോടതിയിലെ പ്രോസിക്യൂഷന്‍ നടപടികള്‍ സബ് ഇന്‍സ്‌പെക്ടര്‍ ബിജു ഏകോപനം നടത്തി. ആലപ്പുഴ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി രാധാകൃഷ്ണന്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.