ആലപ്പുഴ: ആലപ്പുഴയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവ് പിടിയിൽ.പള്ളിപ്പുറം ഒറ്റപ്പുന്ന സ്വദേശി രാജേഷ്(45) ആണ് പിടിയിലായത്.ശനിയാഴ്ച അർധരാത്രിയോടെ കഞ്ഞിക്കുഴിയിലെ ബാറിന് സമീപത്തുനിന്നാണ് ഇയ്യാളെ പൊലീസ് പിടികൂടിയത്.ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ രാജേഷ്. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്രതി ഭാര്യയായ കേളമംഗലം സ്വദേശി അമ്പിളിയെ റോഡിൽ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയത്. പള്ളിപ്പുറം പള്ളിച്ചന്തയ്‌ക്ക് സമീപത്തായിരുന്നു കൊലപാതകം. ഇരുവരും തമ്മിൽ റോഡിൽവച്ച് വാക്കുതർക്കമുണ്ടാവുകയും തുടർന്ന് രാജേഷ് യുവതിയെ ആക്രമിക്കുകയുമായിരുന്നു.
രാജേഷിന്റെ അവിഹിത ബന്ധത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു അമ്പിളി. കൊലപാതകത്തിന് ശേഷം അമ്പിളിയുടെ കൈയ്യിലുണ്ടായിരുന്ന ബാഗുമായി പ്രതി സ്ഥലം വിടുകയായിരുന്നു.