/kalakaumudi/media/media_files/2025/05/17/l4HE40gnkEE2NPLUMiKP.jpg)
കേസ് ഒതുക്കി തീർക്കാൻ കോടികൾ തട്ടാൻ ശ്രമിച്ച കേസിൽ ഇഡി ഉദ്യോഗസ്ഥൻ ഒന്നാംപ്രതി. കൊച്ചി ഇഡി ഓഫീസിലെ അസിസ്റ്റൻസ് ഡയറക്ടർ ശേഖർ കുമാറാണ് ഒന്നാം പ്രതി. ഇയാൾ വിത്സൻ, മുകേഷ് കുമാർ എന്നിവരുമായി പണം തട്ടാൻ ഗൂഢാലോചന നടത്തി എന്നാണ് കണ്ടെത്തൽ.
കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിക്ക് കൊച്ചി ഇഡി ഓഫീസിൽ നിന്നും നോട്ടീസ് ലഭിച്ചിരുന്നു. കശുവണ്ടി കയറ്റുമതി വ്യാപാരത്തിൽ അമിത ടേൺ ഓവർ ഉണ്ട് എന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് ലഭിച്ചത്. പിന്നാലെ ചോദ്യംചെയ്യലിനായി ഹാജരാകേണ്ടി വന്നു. അതിനു തൊട്ടു പിന്നാലെ രണ്ടാം പ്രതിയായ വിൽസൺ കശുവണ്ടി വ്യാപാരിയെ വിളിക്കുകയും താനൊരു ഏജന്റ് ആണെന്ന് പരിചയപ്പെടുത്തുകയും ചെയ്ത ശേഷം കണ്ട് രണ്ടുകോടി രൂപ കേസ് ഒതുക്കി തീർക്കുന്നതിനായി ആവശ്യപ്പെട്ടു. എന്നാൽ അതിൽ സംശയം തോന്നിയ കശുവണ്ടി വ്യാപാരി പിന്നാലെ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് ഒരുക്കിയ കെണിയിലാണ് ഏജന്റ്മാർ എന്ന് വിളിക്കപ്പെടുന്ന കൊച്ചി തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ എന്നിവർ പിടിയിലാകുന്നത്. കേസ് ഒതുക്കി തീർക്കാൻ അഡ്വാൻസായി 2 ലക്ഷം രൂപ നൽകാമെന്ന വ്യാജേനെയാണ് വിജിലൻസ് ഇവരെ കെണിയിൽ ആക്കിയത്. വിശദമായ പരിശോധന നടത്തിയപ്പോഴാണ് കൊച്ചി ഇഡി ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് ഇതിൽ മുഖ്യമായ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇയാളും മറ്റ് രണ്ട് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയാണ് രണ്ടുകോടി രൂപയോളം പണം തട്ടാൻ ശ്രമിച്ചതെന്ന് വ്യക്തമായി. വിശദമായ ചോദ്യം ചെയ്യലിൽ ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിൽ നിന്ന് മുകേഷ് കുമാറിന് ഹവാലാ ഇടപാട് ഉണ്ടെന്നും മറ്റ് ഇടി ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും കണ്ടെത്തി. നിലവിൽ കൂടുതൽ അന്വേഷണങ്ങൾ ഇതുമായി ബന്ധപ്പെട്ട നടന്നുവരികയാണ്.