ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് അഴുക്കുചാലില്‍ 47കാരിയുടെ മൃതദേഹം: ഭര്‍ത്താവ് അറസ്റ്റില്‍

മാര്‍ച്ച് 15നാണ് സീമയുടെ മൃതദേഹം ഒരു അഴുക്കുചാലില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കല്ലും സിമന്റ് ചാക്കും ഉപയോഗിച്ചത് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്.

author-image
Biju
New Update
DGF

ന്യൂഡല്‍ഹി: അഴുക്കുചാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 47 വയസ്സുകാരിയായ സീമ സിങ്ങിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലാണ് ഭര്‍ത്താവും വ്യവസായിയുമായ അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. 

മാര്‍ച്ച് 15നാണ് സീമയുടെ മൃതദേഹം ഒരു അഴുക്കുചാലില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കല്ലും സിമന്റ് ചാക്കും ഉപയോഗിച്ചത് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. സീമ ധരിച്ചിരുന്ന മൂക്കുത്തിയാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. തെക്കന്‍ ഡല്‍ഹിയിലെ ഒരു ജ്വല്ലറിയില്‍നിന്നാണ് മൂക്കുത്തി വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. 

ഗുരുഗ്രാം സ്വദേശിയായ വസ്തു ഇടപാടുകാരന്‍ അനില്‍ കുമാറാണ് ഇതു വാങ്ങിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അനില്‍ കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അനില്‍കുമാര്‍ പറഞ്ഞത്. ഭാര്യ സീമ മൊബൈല്‍ ഫോണ്‍ എടുക്കാതെ ഒരു ദൂരയാത്രയ്ക്കു പോയിരിക്കുകയാണെന്നും അനില്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. ഇതാണ് പൊലീസില്‍ സംശയം ഉണര്‍ത്തിയത്. 

തുടര്‍ന്ന് സീമയുടെ അമ്മയെ പൊലീസ് ബന്ധപ്പെട്ടു. മാര്‍ച്ച് 11നു ശേഷം സീമയുടെ വിവരമില്ലെന്ന് സീമയുടെ സഹോദരി ബബിത പൊലീസിനോട് പറഞ്ഞു. സീമ ജയ്പുരിലാണെന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നുമാണ് അനില്‍കുമാര്‍ പറഞ്ഞതെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. 

ഏപ്രില്‍ 1ന്, കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ഇവരെ വിളിപ്പിച്ചു. ഇതോടെയാണ് മരിച്ചത് സീമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സീമയുടെ മകനും മൃതദേഹം തിരിച്ചറിഞ്ഞു. സീമയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഇവരുടെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അനില്‍കുമാറിന്റെ സഹായിയായ ശിവശങ്കറും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചു വരുകയാണ്.

 

delhi