ആലപ്പുഴയിലെ കത്തിക്കുത്ത് ദീര്‍ഘകാലത്തെ ആസൂത്രണത്തിനു ശേഷമെന്ന് പൊലീസ്.

ഊട്ടിയില്‍ വിദ്യാര്‍ഥിയായ യുവതിയുടെ മാല അവിടെ വച്ചു നഷ്ടപ്പെട്ടു.

author-image
Jayakrishnan R
New Update
srfd

knife attack



ആലപ്പുഴ: പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ യുവാവിനെ കുത്തിപ്പരുക്കേല്‍പിച്ചത് ദീര്‍ഘകാലത്തെ ആസൂത്രണത്തിനു ശേഷമെന്ന് പൊലീസ്. കുത്തേറ്റ കണ്ണൂര്‍ സ്വദേശി റിയാസ് പ്രതികളിലൊരാളായ തിരുവനന്തപുരം പറമുകള്‍ ശിവാലയം സിബിയുടെ കാമുകിയായ പത്തൊന്‍പതുകാരിയെ ഊട്ടിയില്‍ വച്ച് പീഡിപ്പിച്ചതിലുള്ള പ്രതികാരമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പൊലീസിനു പ്രതികള്‍ നല്‍കിയ മൊഴി. ഈ യുവതിയുടെ പേരില്‍ വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുണ്ടാക്കി റിയാസുമായി സൗഹൃദം സ്ഥാപിച്ച് ആലപ്പുഴയിലേക്കു വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.

ഊട്ടിയില്‍ വിദ്യാര്‍ഥിയായ യുവതിയുടെ മാല അവിടെ വച്ചു നഷ്ടപ്പെട്ടു. റിയാസ് ഊട്ടിയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ പെണ്‍കുട്ടി എന്തോ തിരയുന്നത് കണ്ട് വിവരം അന്വേഷിച്ചു. മാല നഷ്ടമായതാണെന്ന് അറിഞ്ഞപ്പോള്‍, തനിക്ക് ഒരു മാല കിട്ടിയിട്ടുണ്ടെന്നും ഒരു കടയില്‍ ഏല്‍പിച്ചുവെന്നും അവിടെ നിന്ന് വാങ്ങിത്തരാം എന്നും പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി ലഹരി വസ്തു നല്‍കി പീഡിപ്പിച്ചു. ഇക്കാര്യം പെണ്‍കുട്ടി സിബിയോട് പറഞ്ഞു. അന്നുമുതല്‍ സിബി റിയാസിനെ തേടി നടക്കുകയായിരുന്നു. കണ്ണൂരില്‍ പല തവണ എത്തിയെങ്കിലും റിയാസിനെ കണ്ടെത്താനായില്ല.

തുടര്‍ന്ന് സുഹൃത്ത് വിഷ്ണുലാലുമായി ചേര്‍ന്ന് യുവതിയുടെ പേരില്‍ വ്യാജ സമൂഹ മാധ്യമ അക്കൗണ്ട് ഉണ്ടാക്കി റിയാസുമായി സൗഹൃദം സ്ഥാപിച്ചു. ആ കെണിയില്‍ വീണ റിയാസ് യുവതിയെ നേരില്‍ കാണാമെന്നു വിശ്വസിച്ച് ആലപ്പുഴയിലെത്തുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബൈക്കില്‍ എത്തിയ പ്രതികളായ സിബിയും വിഷ്ണു ലാലും കല്ലുപാലത്തിന് സമീപം വാഹനം വച്ച ശേഷം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തി റിയാസിനെ കണ്ടെത്തി ആക്രമിക്കുകയായിരുന്നു.

അതേസമയം 'സഹോദരിയെ പീഡിപ്പിച്ചയാളെ യുവാവ് കുത്തിവീഴ്ത്തുന്നു' എന്ന പേരില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതികള്‍ക്ക് അനുകൂലമായി ഒട്ടേറെപേര്‍ രംഗത്തെത്തുന്നുണ്ട്. 31ന് വൈകിട്ട് അഞ്ചരയോടെയാണ് അക്രമമുണ്ടായത്.

Crime Attack