സുഹൃത്തിന്റെ അമ്മയോട് മോശം പരാമര്‍ശം; ചോദ്യംചെയ്ത യുവാവിനെ വാളുകൊണ്ട് വെട്ടി

കഴിഞ്ഞ മേയ് 11-ന് രാത്രി 9.50-നായിരുന്നു കേസിന് ആസ്പദമായ സംഭവമെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.

author-image
Jayakrishnan R
New Update
crimeee

തിരുവനന്തപുരം: തിരുവല്ലത്ത് ബൈക്കിലെത്തി യുവാവിനെ വാളുകൊണ്ട് തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും റോഡില്‍ തള്ളിയിട്ട് ചവിട്ടുകയും ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന ഒന്നാംപ്രതി അറസ്റ്റില്‍. പാപ്പാന്‍ചാണി ചരുവിള പുത്തന്‍വീട്ടില്‍ സൂരജിനെ (24) ആണ് തിരുവല്ലം പൊലീസ്  അറസ്റ്റുചെയ്തത്.

കഴിഞ്ഞ മേയ് 11-ന് രാത്രി 9.50-നായിരുന്നു കേസിന് ആസ്പദമായ സംഭവമെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടാംപ്രതി തിരുവല്ലം സ്വദേശി രഞ്ജിത്തിനെ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. സൂരജിന്റെ അയല്‍വാസിയായ ബിബിനെ (29) ആയിരുന്നു ഇവര്‍ ആക്രമിച്ചത്.

വീടിനു സമീപത്ത് ബൈക്ക് റേസിങ് നടത്തിയതും സുഹൃത്തിന്റെ അമ്മയോട് മോശം പരാമര്‍ശം നടത്തിയതും ബിബിന്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ബൈക്കിലെത്തുകയും വീട്ടിലേക്ക് പോകുകയായിരുന്ന ബിബിനെ തടഞ്ഞുനിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് സൂരജ് കൈയിലുണ്ടായിരുന്ന വാളുപയോഗിച്ച് ബിബിന്റെ തലയില്‍ വെട്ടി. തറയില്‍വീണ ബിബിനെ പ്രതികള്‍ ചവിട്ടിയും പരിക്കേല്‍പ്പിച്ചു. ബിബിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

ബിബിനെ ആശുപത്രയിലേക്ക് കൊണ്ടുപോയശേഷം പ്രതികള്‍ വീണ്ടുമെത്തി ബിബിന്റെ വീടിനുനേരെ ബിയര്‍ കുപ്പികളും തടിക്കഷണങ്ങളും എറിഞ്ഞ് പ്രകോപനമുണ്ടാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

തിരുവല്ലം എസ്.എച്ച്.ഒ ജെ. പ്രദീപ്, എസ്.ഐ. സി.കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് ഇയാളെ ഒളിസങ്കേതത്തില്‍നിന്ന് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Crime