ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിനെച്ചൊല്ലി സ്‌കൂള്‍മുറ്റത്ത് ഏറ്റുമുട്ടല്‍; വിദ്യാര്‍ഥിക്ക് ഗുരുതരപരിക്ക്

തലയോട്ടി പൊട്ടി, മൂക്കിന്റെ പാലം തകര്‍ന്നനിലയില്‍ ആല്‍വിന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

author-image
Jayakrishnan R
New Update
o[dkdl;



കാഞ്ഞാണി (തൃശ്ശൂര്‍): ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്‌കൂള്‍മുറ്റത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കാരമുക്ക് എസ്എന്‍ജിഎസ് സ്‌കൂളിലെ പ്ലസ് വണ്‍  കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കാഞ്ഞാണി നീലങ്കാവില്‍ ജെയ്സന്റെ മകന്‍ ആല്‍വിനാണ് (16) പരിക്കേറ്റത്. 

തലയോട്ടി പൊട്ടി, മൂക്കിന്റെ പാലം തകര്‍ന്നനിലയില്‍ ആല്‍വിന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ ഇടവേളസമയത്തായിരുന്നു കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെയും കൊമേഴ്സ് വിഭാഗത്തിലെയും ആണ്‍കുട്ടികള്‍ ഏറ്റുമുട്ടിയത്. കുട്ടികള്‍ നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട്, ചേരിതിരിഞ്ഞ് പോര്‍വിളി നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റം കൂട്ടത്തല്ലായി.

ഇത് കണ്ട അധ്യാപകരെത്തി കുട്ടികളെ പിടിച്ചുമാറ്റുന്നതിനിടെ ആല്‍വിന്‍ തനിച്ചായിപ്പോയി. ഈ തക്കം നോക്കിയാണു കൂട്ടംചേര്‍ന്ന് മര്‍ദിച്ചത്. അടികൊണ്ട് നിലത്തുവീണ ആല്‍വിന്റെ തലയ്ക്കും മുഖത്തും നെഞ്ചിലും ഇടിക്കുകയും ചവിട്ടുകയുമായിരുന്നു. പിടിച്ചുമാറ്റാന്‍ ചെന്ന അധ്യാപകര്‍ക്കും നിസ്സാരപരിക്കുണ്ട്.

ബുധനാഴ്ച പിതാവ് ജെയ്സന്റെ പരാതിയെത്തുടര്‍ന്ന്, ആല്‍വിനെ ആക്രമിച്ച 22 വിദ്യാര്‍ഥികളുടെ പേരില്‍ അന്തിക്കാട് പൊലീസ് കേസെടുത്തു. അടുത്ത ദിവസം സ്‌കൂള്‍ പിടിഎ യോഗം നടക്കുമെന്നും തുടര്‍ന്നായിരിക്കും നടപടിയെന്നും സ്‌കൂള്‍ മാനേജര്‍ സി.എസ്. പ്രദീപ് പറഞ്ഞു.

Crime