സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ആക്രമണത്തില്‍ 9 മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ നിരവധി പേര്‍ക്ക് കുത്തേറ്റതായാണ് വിവരം.

author-image
anumol ps
New Update
sydney

ആക്രമണം നടന്ന ഷോപ്പിങ് മാളിന് മുന്നില്‍നിന്നുള്ള ദൃശ്യം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഷോപ്പിങ് മാളില്‍ ഉണ്ടായ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കത്തിയുമായി മാളില്‍ എത്തിയ അക്രമി ആളുകളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ 9 മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ നിരവധി പേര്‍ക്ക് കുത്തേറ്റതായാണ് വിവരം. അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. ഭീകരാക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ എന്താണ് ആക്രമണത്തിന് പ്രേരണയായതെന്നോ കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ 'വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍' മാളില്‍ ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപേരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് പലരും മാളിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് അഭയംതേടിയത്. ഏകദേശം ഒരുമണിക്കൂറോളം ജനങ്ങള്‍ ഇവിടെ ഒളിച്ചിരുന്നതായാണ് വിവരം. 

അതിനിടെ, മാളില്‍നിന്നുള്ള ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാള്‍ കത്തിയുമായി മാളിനുള്ളിലൂടെ ഓടുന്നതും പലരും പരിക്കേറ്റ് തറയില്‍കിടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 

സംഭവത്തെത്തുടര്‍ന്ന് ഷോപ്പിങ് മാള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ജനങ്ങള്‍ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

 

 

Attack sydney shopping mall