തിരുവനന്തപുരം: തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ കോടികള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മാലി സ്വദേശികൾ പിടിയിലായ കേസിൽ വിചാരണ നിലച്ചു. കുറ്റപത്രം കോടതിക്കു മുന്നിലെത്തിക്കുന്നതിൽ പൊലിസ് വരുത്തിയ ഗുരുതര വീഴ്ച മൂലം പ്രതികള്‍ ജാമ്യം നേടി രാജ്യം വിട്ടതാണ് കാരണം. പെറ്റിക്കേസുകള്‍ പിടിക്കുന്നതിന്‍റെ കണക്ക് അവതരിപ്പിച്ച് ലഹരിക്കെതിരെ ശക്തമായ നടപടിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴുമാണ് ലഹരിക്കേസിലെ അട്ടിമറി.
2018 ജൂണ്‍ നാലിനാണ് തലസ്ഥാനത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും 16.530 കിലോ ഹാഷിഷ് ഓയിലുമായി മൂന്നു മാലിക്കാരെ പൊലിസ് അറസ്റ്റ് ചെയ്യുന്നത്. കന്റോൺമെന്റ് പൊലിസാണ് രാജ്യന്തര ലഹരിമാഫിയിൽപ്പെട്ട മൂന്നുപേരെ പിടികൂടിയത്. മാലിക്കാരായ ഐമാൻ അഹമ്മദ്, ഷെമീസ് മാഹിൻ, ഇബ്രാഹിം ഫൗസാൻ എന്നിവരെയാണ് പൊലിസ് പിടികൂടിയത്.
പൊലിസ് ഏറെ അഭിമാനമായി ഉയർത്തികാട്ടിയ അറസ്റ്റിൽ പിന്നെയുണ്ടായത് വലിയ അട്ടിമറി. തുടരന്വേഷണം നടത്തിയത് സിറ്റി നാർക്കോട്ടിക് വിഭാഗം. പ്രതികള്‍കൊപ്പമുണ്ടായിരുന്ന അസ്ലി മുഹമ്മദ് എന്ന മാലി സ്വദേശി അപ്പോഴേക്കും രക്ഷപ്പെട്ടു. പ്രതികള്‍ക്ക് ലഹരി എത്തിച്ചു നൽകിയ ഇടുക്കി സ്വദേശി ബാബുവിനെ എക്സൈസാണ് അറസ്റ്റ് ചെയ്തത്.
ndps നിയമപ്രകാരം അറസ്റ്റ് നടത്തിയൽ 180 ദിവസത്തിനകം കുറ്റപത്രം നൽകണം. ആ സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാനായില്ലെങ്കിൽ പ്രോസിക്യൂട്ടർ മുഖേന കോടതിയിൽ നിന്നും സമയം നീട്ടി വാങ്ങണം. ഇത് രണ്ടും ചെയ്യാത്തതാണ് പ്രതികൾക്ക് പഴുതായത്.