/kalakaumudi/media/media_files/2025/06/20/img-20250620-wa0015-2025-06-20-13-59-48.jpg)
കൊല്ലം : കലക്ടറേറ്റ് സമുച്ചയത്തിൽ പാർക്കിങ്ങിൻ്റെ പേരിലുണ്ടായ സംഘർഷത്തിൽ റിമാൻഡിലായ പള്ളിക്കൽ സ്വദേശി സിദ്ദീഖ്, കടയ്ക്കൽ സ്വദേശി ഷെമീന എന്നിവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്കരിച്ചു.
വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കൊല്ലം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സംഘര്‍ഷം ഉണ്ടായത്.
കലക്ടറേറ്റ് സമുച്ചയത്തിലെ ഗതാഗതവകുപ്പ് ഓഫീസില്‍ പണം അടക്കാനെത്തിയതായിരുന്നു ഷെമീനയും അവരുടെ ബന്ധുവായ സിദ്ദീഖും. പണമടച്ച് പുറത്തിറങ്ങിയപ്പോള്‍ തങ്ങളുടെ വാഹനം പുറത്തിറക്കാന്‍ കഴിയാത്തനിലയില്‍ വാഹനം പാര്‍ക്ക് ചെയ്ത അഭിഭാഷകനോട് കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടതായിരുന്നു സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്.
സിദ്ദിഖിന്റെ മർദ്ദനത്തിൽ അഭിഭാഷകനായ ഐ.കെ. കൃഷ്ണകുമാറിന് സാരമായ പരിക്കേറ്റിരുന്നു.തുടർന്ന് അഭിഭാഷകൻ നൽകിയ പരാതിയിലാണ് ഇരുവരെയും വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. തങ്ങളുടെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകർ തയ്യാറാവുന്നില്ലെന്ന് ജയിൽ സൂപ്രണ്ടിനു ഇവർ ലീഗൽ സർവീസസ് അതോറിറ്റി വഴി അപേക്ഷ നൽകിയിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ട് മജിസ്‌ട്രേറ്റിനു നൽകിയ റിപ്പോർട്ട് പ്രകാരമാണ് വൈകിട്ട് ഏഴോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്.