/kalakaumudi/media/media_files/2025/02/17/lrIWOxsAjbWtH3xHdXwD.jpg)
ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയ പ്രതി റിജോ ആന്റണി നടത്തിയത് പ്രൊഫഷണല്‍ കള്ളന്മാരെ വെല്ലും വിധത്തിലുള്ള തയ്യാറെടുപ്പുകള്‍. ഒരിക്കലും പൊലീസ് തന്നെ തേടി വരില്ലെന്ന അമിത ആത്മവിശ്വാസത്തില്‍ നടത്തിയ പ്ലാനുകള്‍ക്കിടെ ഉണ്ടായ ഒരു കൈപിഴവാണ് മോഷണവിവരം അറിഞ്ഞതിന് പിന്നാലെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച കേരളെപാലീസിന് പിടിവള്ളിയായത്.
മോഷണമുതല്‍ കൊണ്ട് സന്തോഷത്തോടെ വീട്ടില്‍ ഇരുന്ന റിജോയുടെ സമീപത്തേക്ക് മൂന്നാം പക്കം പൊലീസെത്തിയതോടെ പ്രതി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.പൊലീസ് ആശയക്കുഴപ്പത്തിലാണെന്ന് ചാനലുകളിലെ വാര്‍ത്തകളിലൂടെ അനുമാനിച്ച റിജോ ഒളിവില്‍ പോകാതെ വീട്ടില്‍ തുടരുകയായിരുന്നു.
റിജോ ആന്റണി ആഡംബരജീവിതം നയിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു. റിജോ ആന്റണിയുടെ ഭാര്യ വിദേശത്താണ്. നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂര്‍ത്തടിച്ചു കളയുകയായിരുന്നു റിജോ. ഭാര്യ വരുന്ന സമയമായപ്പോള്‍ കൊള്ള ചെയ്ത് കടം വീട്ടാന്‍ ശ്രമിക്കുകയായിരുന്നു.40 ലക്ഷത്തിലധികമാണ് റിജോയ്ക്ക് കടമായി ഉണ്ടായിരുന്നത്. മോഷണത്തിന് പിന്നാലെ 2.90 ലക്ഷം ഒരാള്‍ക്ക് കടം വീട്ടാനായി കൊടുത്തു. മോഷ്ടിച്ച പണം കൊണ്ട് മദ്യം വാങ്ങി. ബാക്കി പണം പൊട്ടിക്കൊതെ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പറയുന്നുണ്ട്.
വലിയ തയ്യാറെടുപ്പുകളാണ് ഇയാള്‍ മോഷമത്തിനായി നടപ്പിലാക്കിയത്. ഫെഡറല്‍ ബാങ്കിന് നേരെ മുന്‍പിലുളള പോട്ട പള്ളിയാണ് റിജോയുടെ ഇടവക. സ്ഥിരമായി എല്ലാ ഞായറാഴ്ചയും ഇയാള്‍ പള്ളിയില്‍ പോകുമായിരുന്നു. മാസത്തിലെ ആദ്യത്തേയും അവസാനത്തേയും വെള്ളിയാഴ്ച മാത്രമാണ് പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ ഇല്ലാത്തത്. അതിനാലാണ് വെള്ളിയാഴ്ച ദിവസം പ്രതി മോഷണത്തിനായി തിരഞ്ഞെടുത്തത്. ഹെല്‍മറ്റ്, മങ്കി ക്യാപ്പ് എന്നിവ വച്ചു.
പിന്നീട് ബാങ്കില്‍ വന്നു കാര്യം പഠിച്ചു. ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി അവിടെ ഉണ്ടായിരുന്ന ഒരു ബൈക്ക് നമ്പര്‍ തെരഞ്ഞെടുത്തു. കവര്‍ച്ചയ്ക്ക് മുന്‍പും ശേഷവും വസ്ത്രം മാറ്റുകയും തന്റെ സ്‌കൂട്ടറിന്റെ റിയര്‍വ്യൂ മിറര്‍ മാറ്റി രൂപം മാറ്റം വരുത്തുകയും ചെയ്തെങ്കിലും പ്രതിയുടെ ഷൂസിനടിയിലെ നിറം പോലീസിന് നിര്‍ണായക തുമ്പായി.
കൂടാതെ, കവര്‍ച്ചയ്ക്ക് മൂന്നു ദിവസം മുന്‍പ് ഉപയോഗശൂന്യമായ എടിഎം കാര്‍ഡുമായി റിജോ പോട്ട ബാങ്കിലെത്തിയതും റിജോയ്ക്ക് പാരയായി. ബാങ്കിന്റെ പ്രവര്‍ത്തനരീതിയും പണം വെക്കുന്ന സ്ഥലവും മനസ്സിലാക്കാനായിരുന്നു പ്രതിയുടെ ഈ നീക്കം
ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. കറുത്ത ഹെല്‍മെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം. നട്ടുച്ചയായതിനാല്‍ ഏറക്കുറേ വിജനമായിരുന്നു പാത.
രണ്ടു മുതല്‍ രണ്ടര വരെയാണ് ബാങ്കിന്റെ ഉച്ചഭക്ഷണ ഇടവേള. കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളില്‍ പ്രവേശിച്ചത്. ബാങ്കിനുമുന്നില്‍ നിര്‍ത്തിയിട്ട കാറിനു പിന്നിലായി സ്‌കൂട്ടര്‍ നിര്‍ത്തിയാണ് ഇയാള്‍ ഉള്ളിലേക്കു കയറിയത്. ഏഴ് ജീവനക്കാരുള്ള ബാങ്കില്‍ സുരക്ഷാ ജീവനക്കാരില്ലായിരുന്നു. ഒരാള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയിരുന്നു. മറ്റ് നാലുപേര്‍ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. മാനേജരും മറ്റൊരു ജീവനക്കാരനുമാണ് പ്രധാന ഹാളിലുണ്ടായിരുന്നത്.
ഇരുവരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഡൈനിങ് മുറിയിലാക്കി. മുറി പൂട്ടിയശേഷം കാഷ് കൗണ്ടര്‍ തോള്‍കൊണ്ട് ഇടിച്ചുതുറക്കാന്‍ ശ്രമിക്കുന്ന പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് കൈകൊണ്ട് ചില്ലുകള്‍ തകര്‍ത്താണ് പണം മോഷ്ടിച്ചത്.. 47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ കൈക്കലാക്കി പുറത്തേക്കുപോവുകയായിരുന്നു.
അതേസമയം റിജോ ആന്റണി കവര്‍ച്ച നടത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് വാഹനത്തില്‍ ഘടിപ്പിച്ചായിരുന്നു മോഷണത്തിന് പോയത്. ചാലക്കുടി ബാങ്ക് കവര്‍ച്ചയ്ക്ക് രണ്ട് ദിവസം മുന്‍പ് പ്രതി റിജോ ആന്റണി ചാലക്കുടി സെന്റ് മേരീസ് ഫൊറോന പളളിയിലെ അമ്പ് പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. പെരുന്നാളിന് പോയപ്പോഴാണ് സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് സംഘടിപ്പിച്ചത്. അമ്പ് പെരുന്നാള്‍ ആഘോഷത്തിനിടെ റിജോ ഡാന്‍സ് കളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആഘോഷം.
ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതി റിജോ എന്ന് പൊലീസ് ഉറപ്പിച്ചതില്‍ നിര്‍ണായകമായത് റിജോ ധരിച്ച ഷൂ ആയിരുന്നു. അന്വേഷണത്തിന് ഒടുവില്‍ പേരാമ്പ്ര അപ്പോളോയ്ക്ക് പിന്നിലുള്ള ആശാരിപ്പാറ ഭാഗത്ത് പൊലീസ് എത്തി. ആ പ്രദേശത്തുള്ള സ്ത്രീയോട് ബാങ്ക് കവര്‍ച്ചയുടേയും സ്‌കൂട്ടറില്‍ പ്രതി പോകുന്നതിന്റെയും സിസിടിവി ദൃശ്യം കാണിച്ച് ഇങ്ങനെ ഒരാളെ അറിയുമോ എന്ന് ചോദിച്ചു. വ്യക്തമാകുന്നില്ലെന്ന് മറുപടി ലഭിച്ചപ്പോള്‍ ദൃശ്യത്തില്‍ കാണുന്നതിനോട് സാമ്യമുള്ള ആരെയെങ്കിലും അറിയുമോ എന്നും പൊലീസുകാര്‍ ചോദിച്ചു. തൊട്ടടുത്ത റിജോയുടെ വീട്ടില്‍ ഇത്തരത്തില്‍ ഒരു സ്‌കൂട്ടറുണ്ടെന്ന് അവര്‍ മറുപടി നല്‍കി. ഇതോടെ റിജോയുടെ വീട്ടിലേക്ക് പൊലീസ് മഫ്ത്തിയിലെത്തി. മോഷണ സമയത്ത് റിജോ ധരിച്ച ഷൂസ് പുറത്ത് കണ്ടെത്തി. ഇതോടെ പ്രതിയിലേക്ക് പൂര്‍ണമായി എത്തിയെന്ന് പൊലീസ് ഉറപ്പിച്ചു.
അക്കൗണ്ടുള്ള സ്വന്തം ബാങ്കായ ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി വിശദമായി നിരീക്ഷിച്ച ശേഷം ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലായിരുന്നു കവര്‍ച്ച നടത്തിയത്. ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയപ്പോള്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്നും ഒരു നമ്പര്‍ തെരഞ്ഞെടുത്തു. ആ നമ്പര്‍ വച്ച് സ്വന്തം സ്‌കൂട്ടറിന് ഒരു വ്യജ നമ്പര്‍ പ്ലേറ്റ് അടിച്ചു. സിസിടിവിയില്‍ തപ്പുമ്പോള്‍ പെരുന്നാളിന് വന്ന ഈ നമ്പറുള്ള വണ്ടി തെരഞ്ഞ് പൊലീസ് പോകുമെന്നായിരുന്നു പ്ലാന്‍.
ഹെല്‍മറ്റ്, മങ്കി ക്യാപ്പ്, ഷൂസ്, കയ്യില്‍ ഗ്ലൗസ് എന്നിവ ധരിച്ചു. വീട്ടില്‍ നിന്നും ബാങ്കിലേക്കും അവിടുന്ന് തിരിച്ചും പോകുമ്പോള്‍ ഇടവേളയിട്ട് മാറാന്‍ മൂന്ന് ഡ്രസുകള്‍ തിരഞ്ഞെടുത്തു. സിസിടിവി തപ്പുമ്പോഴും മനസിലാകാതിരിക്കാനായിരുന്നു ഇത്. മോഷണം കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്‌കൂട്ടറിന് ഒരു ചെയ്ഞ്ച് തോന്നാല്‍ വേണ്ടി 500 മീറ്റര്‍ പിന്നിട്ടപ്പോള്‍ സ്‌കൂട്ടറിന് റിയര്‍ വ്യൂ മിററും ഫിറ്റ് ചെയ്തു. കവര്‍ച്ചയ്ക്കു ശേഷം ദേശീയ പാതയിലും സംസ്ഥാന പാതയിലുമുള്ള നിരീക്ഷണ ക്യാമറകള്‍ ഒഴിവാക്കി റിജോ വീട്ടിലെത്തി.
മൂന്ന് ഡ്രസ് എടുക്കാന്‍ വരെ ബുദ്ധി കാണിച്ച റിജോ ഷൂസ് മാറ്റാന്‍ മറന്നതാണ് പൊലീസിന് പിടിവള്ളിയായത്. ഈ ഷൂസ് തിരിച്ചറിഞ്ഞതോടെ പ്രതി റിജോ തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു. മോഷണത്തിന് നാലു ദിവസം മുന്‍പ് തന്റെ എടിഎം കാര്‍ഡ് എക്സ്പെയര്‍ ആയെന്നും പറഞ്ഞ് ബാങ്കിലെത്തി ഒരു ഷോ നടത്തിയതും റിജോയ്ക്ക് കുരുക്കായി.
ബാങ്കില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് കയ്യില്‍ കിട്ടിയ 15 ലക്ഷവും എടുത്തത് കളഞ്ഞതോടെ ഇതിന് പിന്നില്‍ ഒരു പ്രൊഫഷണല്‍ കൊള്ളക്കാരനല്ലെന്നും, കടം മൂത്ത ഏതോ മലയാളി ആണെന്ന് ഉറപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞു. ഒടുവില്‍ വഴിവെട്ടി പൊലീസ് കുടുംബസംഗമം നടന്നുകൊണ്ടിരുന്ന വീട് വളഞ്ഞ് വീട്ടിലക്ക് ഇരച്ചുകയറിയപ്പോഴാണ് പ്ലാനെല്ലാം പൊളിഞ്ഞ് റിജോ പിടിയിലും.
പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെ അന്ന് റിജോയുടെ വീട്ടില്‍ കുടുംബ സമ്മേളനം നടത്തിയിരുന്നതായി മുന്‍സിപ്പില്‍ കൗണ്‍സില്‍ വാര്‍ഡ് മെമ്പര്‍ ജിജി ജോണ്‍സണ്‍ വെളിപ്പെടുത്തി. കുടുംബ സമ്മേളനം നടക്കുന്ന സമയത്ത് ബാങ്ക് കൊളളയെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും കളളനെ പിടിക്കാന്‍ പൊലീസിന് സാധിക്കില്ലെന്ന് പ്രതി പറഞ്ഞതായും ജിജി ജോണ്‍സണ്‍ പറഞ്ഞു.
'ഇന്നലെ ഉച്ചയോടെ കുടുംബ സമ്മേളനം നടത്തിയിരുന്നത് പ്രതി റിജോയുടെ വസതിയിലായിരുന്നു. അത് കഴിഞ്ഞാണ് പൊലീസ് റിജോയെ കസ്റ്റഡിയിലെടുത്തത്. കവര്‍ച്ചയെ കുറിച്ച് സംസാരിച്ചപ്പോള്‍ കളളനെ പിടിക്കാന്‍ കഴിയില്ലെന്നും അയാള്‍ എവിടെയെങ്കിലും പോയി കാണുമെന്ന് റിജോ പറഞ്ഞിരുന്നു. കവര്‍ച്ച നടത്തിയതിന് ശേഷം റിജോ അസ്വഭാവികമായി പെരുമാറിയിരുന്നില്ലെ'ന്നാണ് ജിജി ജോണ്‍സണിന്റെ പ്രതികരണം.
ചാലക്കുടിയില്‍ ബാങ്ക് കൊള്ളയടിച്ച പണം തട്ടിയ റിജോ ആന്റണിയെ ഞായറാഴ്ച രാത്രിയാണ് പൊലീസ് പിടികൂടുന്നത്. 40 ലക്ഷത്തിലധികമായിരുന്നു റിജോയുടെ കടം. മോഷണത്തിന് പിന്നാലെ 2.90 ലക്ഷം ഒരാള്‍ക്ക് കടം വീട്ടാനായി കൊടുത്തു. മോഷ്ടിച്ച പണം കൊണ്ട് മദ്യം വാങ്ങി. ബാക്കി പണം പൊട്ടിക്കൊതെ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പറയുന്നുണ്ട്. ഭാര്യ കുവൈറ്റിലെ നഴ്സാണ്. അവധിക്ക് ഭാര്യ നാട്ടിലേക്ക് തിരിച്ചെത്താനായെന്നും കടം വീട്ടേണ്ടതിനാലാണ് മോഷണം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.
രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കില്‍ കയറി കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷവും വളരെ ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കം. പൊലീസിന്റെ കണ്ണുവെട്ടിക്കാനുള്ള എല്ലാ നീക്കവും പ്രതി നടത്തി. വഴിയില്‍ വെച്ച് തന്നെ വസ്ത്രം മാറിയും വാഹനത്തിന് ചെറിയ മാറ്റം വരുത്തിയുമെല്ലാം അതിസമര്‍ത്ഥമായിട്ടായിരുന്നു പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചത്.
എന്നാല്‍ മാറ്റാതിരുന്ന ഷൂവാണ് പ്രതിയിലേയ്‌ക്കെത്താന്‍ പൊലീസിന് തുണയായത്. വസ്ത്രവും വാഹനത്തിലെ മാറ്റവുമെല്ലാം പൊലീസിന്റെ കണ്ണവെട്ടിക്കാന്‍ തുണയായെങ്കിലും ഷൂസിന്റെ അടിഭാഗത്തെ നിറം പിടിവള്ളിയാക്കിയാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിയത്. കവര്‍ച്ചയ്ക്ക് മുമ്പോ ശേഷമോ ഫോണ്‍ ഉപയോഗിക്കാതിരിക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു.
ഇതിനിടെ പ്രതി കവര്‍ച്ച നടത്തിയ പണത്തില്‍ നിന്നും 2, 29,000 രൂപ കൂടി പൊലീസിന് ലഭിച്ചു. കവര്‍ച്ചയ്ക്ക് ശേഷം ഈ പണം പ്രതി കടം വാങ്ങിയ ആള്‍ക്ക് തിരിച്ച് നല്‍കിയിരുന്നു. ഇയാളാണ് ഈ പണം പൊലീസിന് കൈമാറിയത്. കവര്‍ച്ച പണത്തില്‍ നിന്നും കടം വീട്ടിയതായി പ്രതി പോലീസിന് മൊഴി നല്‍കിയിരുന്നു. അന്നനാട് സ്വദേശിയാണ് പണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ടെലിവിഷന്‍ വാര്‍ത്ത കണ്ടാണ് മോഷ്ടാവ് റിജോ ആണെന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്. ബാങ്കില്‍ നിന്ന് തട്ടിയെടുത്ത 15 ലക്ഷത്തില്‍ നിന്നാണ് 2, 94 , 000 രൂപ കടം വീട്ടിയത്.