ചാലക്കുടി : ഉച്ച ഭക്ഷണസമയത്ത് എത്തിയ മോഷ്ടാവിനെ തിരിച്ചറിയാൻ യാതൊരു വഴിയുമില്ല എന്ന് ബാങ്കിലെ ജീവനക്കാർ. കാഷ് കൗണ്ടറിന്റെ താക്കോൽ ചോദിച്ചു. കത്തി കാണിച്ചാണ് ഭീഷണി പ്പെടുത്തിയത്.
കത്തി കാണിച്ചിട്ടും പ്രയോജനമില്ലെന്നു കണ്ടതിനാൽ , ഭയപ്പെടുത്തി അടുത്ത മുറിയിലേക്ക് ജീവനക്കാരെ മാറ്റുകയായിരുന്നു. തുടർന്ന് ഇവരെ റൂമിൽ പൂട്ടിയിട്ടാണ് കവർച്ച നടത്തിയതെന്ന് ജീവനക്കാർ പറയുന്നത്.
മുറി പൂട്ടിയശേഷം കാഷ് കൗണ്ടർ തോൾകൊണ്ട് ഇടിച്ചുതുറക്കാൻ ശ്രമിക്കുന്ന പ്രതിയെ സി.സി.ടി.വി. ക്യാമറയിൽ കാണാം. പിന്നീട് കൈകൊണ്ട് ചില്ലുകൾ തകർത്താണ് പണം കവർന്നത്. ചാലക്കുടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രതിക്കുവേണ്ടി ഊർജിതമായ രീതിയിലാണ് അന്വേഷണം നടക്കുന്നത്.
എല്ലാ ടോൾ പ്ലാസകളിലും അയൽജില്ലകളിലും പോലീസ് ജാഗ്രതാ നിർദ്ദശം നൽകിയിട്ടുണ്ട്. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. ചാലക്കുടി മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ, ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രഹ്മണ്യൻ തുടങ്ങിയവരടക്കം ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
പോട്ടയിലെ കവർച്ചയ്ക്ക് പ്രതി നന്നായി തയ്യാറെടുപ്പ് നടത്തിയിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ബാങ്കുകളുടെ പ്രവർത്തനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് മോഷ്ടാവ്. അല്ലെങ്കിൽ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ഉറപ്പിച്ചിട്ടുണ്ട്. ഈ ശാഖയിൽ സുരക്ഷാജീവനക്കാരില്ലത്ത സമയം നോക്കിയാണ് പ്രതി അകത്തു കയറിയത്.
ക്യാഷ് കൗണ്ടറിന്റെ താക്കോൽ ചോദിച്ചത് ഹിന്ദിയിലാണ്. ഇത് തെറ്റുദ്ധരിപ്പിക്കാൻ വേണ്ടിയാണെന്ന് പൊലീസ് പറയുന്നു. ഇയാൾ വന്ന സ്കൂട്ടർ മറ്റാരുടേതെങ്കിലുമാണോയെന്നും മോഷ്ടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. സ്കൂട്ടർ സംബന്ധിച്ച വ്യക്തമായ സൂചനകൾ ലഭിച്ചതായാണ് അറിയുന്നത്.
പ്രധാന റോഡ് വഴി പോകാതെ ഇടവഴി കേറിയാണ് പ്രതി രക്ഷപ്പെട്ടെതെന്ന് പൊലീസ് പറഞ്ഞു. കയ്യുറ ധരിച്ച എത്തിയതിനാൽ വിരലടയാളം കിട്ടാൻ സാധ്യതയില്ല. സിസിടിവി യിൽ രൂപം പതിഞ്ഞങ്കിലും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമല്ല.
ഈ ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ അന്വേഷണം. അയൽസംസ്ഥാനങ്ങളിലെ പോലീസിനും പ്രതിയെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ഉന്നത പോലീസുദ്യോഗസ്ഥർ അറിയിച്ചു. പോട്ടയിൽ പട്ടാപ്പകലുണ്ടായ കവർച്ചയോടെ ബാങ്കുകളിലെ സുരക്ഷാസംവിധാനത്തെക്കുറിച്ച് ആശങ്ക. ഏതു ബാങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നത് എന്നാണ് ബാങ്ക് ജീവനക്കാർ പറയുന്നത്.