കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതകം മുന്‍ വൈരാഗ്യത്തോടെയുള്ള കൊടും ക്രൂരതയെന്ന് കുറ്റപത്രം. പ്രതി ഋതുവിന് ജിതിന്‍ ബോസിന്‍റെ കുടുംബത്തിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം 'പക തീര്‍ത്തു' എന്ന് വിളിച്ച് പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്.
ഋതു ലഹരിക്ക് അടിമയാണ് എന്നാൽ ഇയാൾക്ക് മാനസികമായി അസ്വസ്ഥതകൾ ഇല്ലെന്നു പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. 1000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്.. കേസില്‍ 112 സാക്ഷികളാണുള്ളത്.
60 തെളിവ് രേഖകള്‍ ശേഖരിച്ചു. കൂട്ടക്കൊലപാതകം നടന്ന് മുപ്പതാം ദിവസമാണ് വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. ജനുവരി15 നായിരുന്നു ഋതു അയല്‍വീട്ടില്‍ അതിക്രമിച്ച് കയറി മൂന്നു പേരെ ക്രൂരമായി കൊലപ്പെടുത്തിയത്.
കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെ തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുന്നു. വിനീഷയുടെയും ജിതിന്റെയും മക്കളുടെ കണ്‍മുന്നിലായിരുന്നു ക്രൂരമായ ആക്രമണം.
നൂറിലധികം സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയാറാക്കിയിരിക്കുന്നത്. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയൻ കൊലപാതകത്തിന് ശേഷം പൊലീസിനോട് പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ജിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് റിതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.