14 വയസ്സുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വര്‍ഷം കഠിന തടവ്

മാറനല്ലൂര്‍ സ്വദേശിക്ക് 55 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയുടേതാണ് വിധി. പിഴത്തുക കുട്ടിക്ക് നല്‍കണം

author-image
Biju
New Update
order

തിരുവനന്തപുരം: 14 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി അയല്‍സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ലഹരിമരുന്നു വില്‍പനക്കാരിയാക്കുകയും ചെയ്ത കേസില്‍ രണ്ടാനച്ഛനായ മാറനല്ലൂര്‍ സ്വദേശിക്ക് 55 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയുടേതാണ് വിധി. പിഴത്തുക കുട്ടിക്ക് നല്‍കണം.

2019 -20 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മയെ പ്രതി വിവാഹം കഴിച്ചത്. നാഗര്‍കോവിലില്‍ വാടകയ്ക്കു താമസിക്കുമ്പോള്‍ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്തു പ്രതി കുട്ടിയെ പീഡിപ്പിച്ചു. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെ ആന്ധ്രയിലെ വിശാഖപട്ടണത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ലഹരിമരുന്ന് കച്ചവടത്തിനു വേണ്ടിയാണ് പ്രതി മറ്റു സംസ്ഥാനങ്ങളില്‍ പോയത്. കുട്ടിയെ അമ്മയും ഭീഷണിപ്പെടുത്തി ലഹരിമരുന്നു കച്ചവടത്തിനു വിടുമായിരുന്നു.

കുട്ടി അച്ഛനെയും സഹോദരനെയും ഫോണില്‍ വിളിച്ച് പീഡനവിവരം പറയാന്‍ ശ്രമിച്ചപ്പോള്‍ പ്രതി ഭീകരമായി മര്‍ദിച്ചു.തിരുവനന്തപുരത്ത് തിരുമലയില്‍ താമസിക്കാന്‍ വന്ന ശേഷവും പീഡനം തുടര്‍ന്നു. തുടര്‍ന്ന് കുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കളാണ് പൊലീസില്‍ അറിയിച്ചത്. ഇയാള്‍ ഒരു കൊലക്കേസിലും പ്രതിയാണ്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ ആര്‍.അരവിന്ദ് എന്നിവര്‍ ഹാജരായി. പൂജപ്പുര ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വിന്‍സന്റ് എം.എസ്.ദാസ്, ആര്‍.റോജ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

rape