മലപ്പുറം: സ്ഥിരമായി അപരിചിതർ വരുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ അറിയിച്ചതോടെ കണ്ടെത്തിയത് 10 കിലോ കഞ്ചാവ്. മലപ്പുറം പുഴക്കാട്ടിരിയിലാണ് സംഭവം. 10 കിലോ കഞ്ചാവുമായി കൊല്‍ക്കത്ത സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. വെസ്റ്റ് ബംഗാള്‍ ബർദമാൻ സ്വദേശികളായ രാഹുല്‍ദാസ്, എസ്.കെ.ഹരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പുഴക്കാട്ടിരി ചൊവ്വാണ എല്‍.പി സ്കൂളിന് സമീപത്തെ വാടക വീട്ടില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിനില്‍ വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തുന്നതായി ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് രഹസ്യവിവരം ലഭിച്ചിരുന്നു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിന്റെയും കൊളത്തൂര്‍ പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികള്‍ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് സ്ഥിരമായി അപരിചിതർ വരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പ്രതികളെ തടഞ്ഞുവെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ താമസസ്ഥലത്തുനിന്ന് കഞ്ചാവ് കണ്ടെത്തി. ചെറിയ പാക്കറ്റുകളിലാക്കി രാമപുരം, കുറുവ ഭാഗങ്ങളില്‍ വില്‍പന നടത്താനായിരുന്നു പദ്ധതി. മങ്കട ഇൻസ്പെക്ടര്‍ അശ്വിത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ലഹരി വില്‍പന സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ച് സൂചന ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്ത് അറിയിച്ചു.
ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എ. പ്രേജിത്ത്, ജില്ല ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡ് എസ്.ഐ ഷിജോ സി. തങ്കച്ചന്‍, കൊളത്തൂര്‍ എസ്.ഐ അശ്വതി കുന്നോത്ത്, എ.എസ്.ഐ ജോര്‍ജ് സെബാസ്റ്റ്യൻ, എസ്.സി.പി.ഒമാരായ അഭിജിത്ത്, സുധീഷ് എന്നിവരും ജില്ല ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.