/kalakaumudi/media/media_files/2026/02/11/img_2433-2026-02-11-21-01-25.png)
റായ്പൂർ: ഹിന്ദുത്വ വർഗീയതക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ പ്രതീകമായി മാറിയ ദീപക് കുമാറിനെ വധിക്കാൻ ആഹ്വാനവുമായി ഹിന്ദുതർ. വധിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് സാമൂഹിക മാധ്യമത്തിൽ വീഡിയോ പങ്കുവെച്ചയാളെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റു ചെയ്തു.
മുസ്‍ലിം കടയുടമയെ ഭീഷണിപ്പെടുത്താനെത്തിയ ബജ്റങ്ദൾ പ്രവർത്തകരെ തടഞ്ഞ് ‘എന്റെ പേര് മുഹമ്മദ് ദീപക്’ എന്ന് പറഞ്ഞ് രാജ്യത്തിന്റെ കൈയടി നേടിയ ദീപക് കുമാറിനെ വധിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ബിഹാറിലെ മോതിഹാരി സ്വദേശി ഉത്കർശ് കുമാർ സിങ്ങാണ് രംഗത്തെത്തിയത്. മുഹമ്മദ് ദീപകിനെ വധിക്കുകയോ, അല്ലെങ്കിൽ ഹിന്ദുത്വയിലേക്ക് തിരികെയെത്തിക്കുകയോ, സനാതന ധർമത്തെ കുറിച്ച് പഠിപ്പിക്കു​കയോ ചെയ്യുന്നവർക്ക് രണ്ടു ലക്ഷം രൂപ പ്രതിഫലമായി സമ്മാനിക്കുമെന്നാണ് ഇയാൾ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ച വീഡിയോയിൽ പറയുന്നത്. നോട്ടുകെട്ടുകൾ ഉയർത്തികാട്ടികൊണ്ടായിരുന്നു ഇയാളുടെ ഭീഷണി.
വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് ഇയാൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ ഗൗരവം ഉൾകൊണ്ടായിരുന്നു പ്രതിക്കെതിരെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ ഉൾപ്പെടെ കേസുകൾ ചുമത്തിയത്. ബിഹാർ പൊലീസുമായി ചേർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.അതേസമയം, ബജ്റങ്ദളുകാരെ നേരിട്ട സംഭവത്തിനു പിന്നാലെ ദീപക് കുമാറിന് ലഭിക്കുന്ന ദേശീയ ശ്രദ്ധയിൽ അസൂയപൂണ്ടാണ് ഇത്തരമൊരു വീഡിയോ പങ്കുവെച്ചതെന്ന് ഉത്കർശ് സിങ് പൊലീസിനോട് പറഞ്ഞു. വധിക്കാനോ, കുറ്റകൃത്യം ചെയ്യിപ്പിക്കാനോ ലക്ഷ്യമില്ലായിരുന്നുവെന്നും, തന്റെ പേജിന് കൂടുതൽ ഫോളോവേഴ്സ് ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്തരമൊരു വീഡിയോയെന്നും അദ്ദേഹം പറഞ്ഞതായി പൊലീസ് അറിയിച്ചു.നിലവിൽ ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
