പഞ്ചാബിലെ ലുധിയാനയിൽ നവജാത ശിശുവിനെ 2.10 ലക്ഷം രൂപയ്ക്ക് വില്ക്കാൻ ശ്രമം

ഗുരുദ്വാര ഛെവിൻ പത്ഷാഹിക്ക് സമീപമുള്ള പാർക്കിൽ വച്ച് കുഞ്ഞിനെ കൈമാറുന്നത് കണ്ട് സംശയം തോന്നിയ ഒരാളാണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി.

author-image
Vineeth Sudhakar
New Update
IMG_2602

ചണ്ഡിഗഡ്: പഞ്ചാബിലെ ലുധിയാനയിൽ നവജാത ശിശുവിനെ 2.10 ലക്ഷം രൂപയ്ക്ക് വില്ക്കാൻ ശ്രമം. കുഞ്ഞിന്‍റെ അമ്മയും വാങ്ങാനെത്തിയ യുവതിയുമടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മൂന്നുപേർ ഒളിവിലാണ്.കുഞ്ഞിന്‍റെ അമ്മ സുനിത ദേവി, കുഞ്ഞിനെ വാങ്ങാൻ ശ്രമിച്ച മൻദീപ് കൗർ, ഷഹീദ് ഭഗത് സിംഗ് കോളനിയിലെ ഷേർപൂർ കലൻ, സുനിതയുടെ സുഹൃത്ത് പ്രവീൺ, സന്ത് കബീർ നഗർ സ്വദേശിനി രുചി, വിൽപ്പനയ്ക്ക് ഇടപാടുകൾ നടത്തിയ ഡോ. മൻമീത് കൗർ എന്നിവരാണ് അറസ്റ്റിലായത്. ആശാ വർക്കർ പമ്മ, സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ആശ, ആശയുടെ സുഹൃത്ത് ഗുർമീത് കൗർ എന്നിവർ ഒളിവിലാണ്.

ഗുരുദ്വാര ഛെവിൻ പത്ഷാഹിക്ക് സമീപമുള്ള പാർക്കിൽ വച്ച് കുഞ്ഞിനെ കൈമാറുന്നത് കണ്ട് സംശയം തോന്നിയ ഒരാളാണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി.

ഫെബ്രുവരി 13 നായിരുന്നു ഒരു സ്വകാര്യ ആശുപത്രിയിൽ സുനിത കുഞ്ഞിന് ജന്മം നൽകിയത്. നാല് പെൺമക്കളുള്ളതിനാൽ അഞ്ചാമത്തെ പെൺകുഞ്ഞിനെ വളർത്താൻ ആഗ്രഹമില്ലായിരുന്നു. ഇതേ തുടർന്ന് പ്രവീണുമായി ചർച്ച ചെയ്ത് പ്രതികൾ മക്കളില്ലാത്ത ഒരു യുവതിക്ക് കുഞ്ഞിനെ വിൽക്കാൻ തിരുമാനിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.