യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന് മഞ്ചേരി എസ്‌സി-എസ്ടി കോടതി ഒമ്പതര വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു

തേവര്‍തൊടി സമീര്‍ (42)നെയാണ് ജഡ്ജ് ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.2023 മേയ് എട്ടിന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം.

author-image
Vineeth Sudhakar
New Update
court

മഞ്ചേരി: യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന് മഞ്ചേരി എസ്‌സി-എസ്ടി കോടതി ഒമ്പതര വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പുഴക്കാട്ടിരി പനങ്ങാങ്ങര രാമപുരം തേവര്‍തൊടി സമീര്‍ (42)നെയാണ് ജഡ്ജ് ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.2023 മേയ് എട്ടിന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. 20 കാരിയായ പരാതിക്കാരി ബാത്ത് റൂമില്‍ കയറിയ സമയം വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതി കുളിമുറിയോട് ചേര്‍ന്നുള്ള ടോയ്‌ലറ്റില്‍ അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ചുമരിനു മുകളിലുള്ള വിടവിലൂടെ മൊബൈല്‍ ഫോണ്‍ അകത്തേക്ക് പിടിച്ചാണ് വീഡിയോ ചിത്രീകരിച്ചത്.

ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി ബഹളം വച്ചു. സംഭവം പ്രശ്നമാകുമെന്ന് കണ്ടതോടെ പ്രതി ഫോണ്‍ നശിപ്പിച്ചു കളഞ്ഞു. മലപ്പുറം വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി.എം. സന്ധ്യാദേവി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി പി. അബ്ദുള്‍ ബഷീര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

എസ്‌സി-എസ്ടി ആക്ട് പ്രകാരം മാനഹാനി വരുത്തിയതിന് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസത്തെ അധിക തടവുമാണ് ശിക്ഷ. ഇതിനു പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ആറു മാസത്തെ കഠിന തടവ്, തെളിവ് നശിപ്പിച്ചതിന് ഒരു വര്‍ഷത്തെ കഠിന തടവ്, കേരള പോലീസ് ആക്ട് പ്രകാരം ഒരു വര്‍ഷത്തെ തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുള്‍ സത്താര്‍ 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ എസ്‌സിപി ഒ.കെ. സാജന്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പിഴയടക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയച്ചു.