/kalakaumudi/media/media_files/2026/03/04/img_3041-2026-03-04-12-27-19.png)
കൈക്കൂലിക്കേസിൽ വിജിലൻസ് വലയിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി. ബിജു ജയിൽ മോചിതനായപ്പോൾ കോട്ടയം ജില്ലാ ജയിലിനു മുന്നിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. അഴിമതിക്കേസിൽ അകത്തായ ഒരു ഉദ്യോഗസ്ഥനെ സാധാരണ ഗതിയിൽ സഹപ്രവർത്തകരും നാട്ടുകാരും തള്ളിപ്പറയാറാണ് പതിവെങ്കിലും, ഇവിടെ കാര്യങ്ങൾ നേരെ തിരിച്ചായിരുന്നു. ഡ്രൈവിങ് സ്കൂൾ ഉടമകളുടെയും ഏജന്റുമാരുടെയും ഒരു വലിയ സംഘം തന്നെ പൂമാലകളുമായി ബിജുവിനെ സ്വീകരിക്കാൻ ജയിൽ കവാടത്തിലെത്തിയിരുന്നു. ഈ അപ്രതീക്ഷിത വരവേൽപ്പ് ഇപ്പോൾ സിവിൽ സ്റ്റേഷൻ പരിസരങ്ങളിലും ഉദ്യോഗസ്ഥ ലോബിക്കിടയിലും വലിയ സംസാരവിഷയമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ജനുവരി 30-നാണ് ചേർത്തലയിൽ വെച്ച് ഒരു ഇടനിലക്കാരൻ വഴി 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജു വിജിലൻസിന്റെ പിടിയിലായത്. സർവീസിൽ നിന്ന് വിരമിക്കാൻ വെറും രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഈ കരിയർ ബ്രേക്കിങ് അറസ്റ്റ്. എന്നാൽ, ഇതൊരു വെറും അഴിമതിക്കഥയല്ലെന്നും ഇതിനു പിന്നിൽ ആസൂത്രിതമായ ചില 'കള്ളക്കളികൾ' നടന്നിട്ടുണ്ടെന്നുമാണ് ബിജുവിനെ അനുകൂലിക്കുന്നവരുടെ അടക്കംപറച്ചിൽ. 37 വർഷത്തെ സുദീർഘമായ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരിക്കൽ പോലും അഴിമതി ആരോപണം കേൾപ്പിക്കാത്ത ഒരു ഉദ്യോഗസ്ഥനെ പുകച്ചുപുറത്തുചാടിക്കാൻ വകുപ്പിനുള്ളിലെ ചിലർ തന്നെ ചരടുവലിച്ചതാണെന്ന ഗോസിപ്പുകളും സജീവമാണ്.
അറസ്റ്റിന് പിന്നാലെ ബിജുവിനെ അനുകൂലിച്ച് ഡ്രൈവിങ് സ്കൂൾ സംഘടനകൾ രംഗത്തെത്തിയത് പലരെയും അമ്പരപ്പിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ എം.വി.ഐമാരും ഡ്രൈവിങ് സ്കൂളുകാരും തമ്മിൽ നിരന്തരം ഉരസലുകൾ ഉണ്ടാകാറുണ്ടെങ്കിലും, ബിജുവിനോടുള്ള ഇവരുടെ ഈ 'അമിത സ്നേഹം' പുതിയ ചില സംശയങ്ങൾക്കും ഇടനൽകുന്നുണ്ട്. ബിജുവിനെ കുടുക്കിയതാണെന്ന വാദത്തിൽ അവർ ഉറച്ചുനിൽക്കുമ്പോഴും, വിജിലൻസ് കണ്ടെത്തിയ തെളിവുകൾ ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കുന്നു. എന്തായാലും ഒരു വിജിലൻസ് പ്രതിക്ക് ലഭിച്ച ഈ 'ഹീറോ പരിവേഷം' വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിമരുന്നിടുമെന്നുറപ്പാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
