ഷാര്‍ജയിലെ വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം ; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്

കേസില്‍ ഭര്‍ത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം പ്രതിയായും നിതീഷിന്റെ അച്ഛനെ മൂന്നാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.

author-image
Sneha SB
New Update
VIPANCHIKA DEATH

കൊല്ലം: ഷാര്‍ജയില്‍ വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്ത് കുണ്ടറ പൊലീസ്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഭര്‍ത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം പ്രതിയായും നിതീഷിന്റെ അച്ഛനെ മൂന്നാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍ത്താവ് നിതീഷില്‍ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്. അതിനാല്‍ ഷാര്‍ജയില്‍ നടന്ന കുറ്റകൃത്യം നാട്ടില്‍ നടന്നതിന്റെ തുടര്‍ച്ചയായി കണ്ട് ഇവിടെ അന്വേഷണം നടത്താന്‍ കഴിയുമെന്ന് വിപഞ്ചികയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറയുന്നു. ഷാര്‍ജയിലെ പരിശോധനകളില്‍ വിശ്വാസമില്ലെന്നും നാട്ടില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ശ്രമിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ഭര്‍ത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടെന്നും പരാതിയുണ്ട്. വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്‌ടോപ്പും കാണാതായതും അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ വീട്ടില്‍ വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഒരേ കയറിന്റെ രണ്ടറ്റത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തി അമ്മ അത്മത്യ ചെയ്തതാണെന്ന വാദത്തെ വിപഞ്ചികയുടെ കുടുംബം തള്ളിയിരുന്നു. നിതീഷിന്റെ അച്ഛന്റെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

death uae case Investigation