കോട്ടയം ഇരട്ടക്കൊലപാതകം: മരണകാരണം തലയ്‌ക്കേറ്റ ആഘാതം

വളരെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ആക്രമണം നടത്തിയിട്ടുള്ളത്. തലയ്ക്കു പുറമെ വിജയകുമാറിനും നെഞ്ചത്തും ക്ഷതമേറ്റിട്ടുണ്ട്. വിജയകുമാറിന്റെയും ഭാര്യ മീരയുടെയും മൃതദേഹങ്ങള്‍ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്കു മാറ്റി.

author-image
Biju
New Update
ytfrg

കോട്ടയം: തിരുവാതുക്കലിലെ ദമ്പതികളുടെ മരണം തലയ്ക്കേറ്റ ആഘാതത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. പ്രാഥമികമായി പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോടാലി കൊണ്ടുള്ള ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. 

വളരെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ആക്രമണം നടത്തിയിട്ടുള്ളത്. തലയ്ക്കു പുറമെ വിജയകുമാറിനും നെഞ്ചത്തും ക്ഷതമേറ്റിട്ടുണ്ട്. വിജയകുമാറിന്റെയും ഭാര്യ മീരയുടെയും മൃതദേഹങ്ങള്‍ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്കു മാറ്റി. വിദേശത്തുള്ള മകള്‍ നാട്ടിലെത്തിയ ശേഷം മാത്രമേ സംസ്‌കാര ചടങ്ങുകള്‍ നടക്കുകയുള്ളൂ.

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയായ വിജയകുമാറിനെയും ഭാര്യ മീരയെയും ഇന്നു രാവിലെയാണ് തിരുവാതുക്കലിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകന്‍ അസ്വാഭാവിക രീതിയില്‍ മരിച്ച വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ടത്. 

8 വര്‍ഷം മുന്‍പ് മകന്‍ കൊല്ലപ്പെട്ട വിഷയത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, വിധി വന്ന് 2 മാസങ്ങത്തിനുള്ളില്‍ കുടുംബം കൊല്ലപ്പെട്ടത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. 

കൊലപാതകം നടത്തിയ പ്രതി വീട്ടിനുള്ളില്‍ പ്രവേശിച്ചത് പിന്നിലെ വാതില്‍ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് തുറന്നാണെന്നു പൊലീസ് കണ്ടെത്തി. ആദ്യം വിജയകുമാറിനെയാണ് കോടാലി ഉപയോഗിച്ച് പ്രതി വെട്ടിയത്. വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മീരയെ പിന്നാലെ കൊലപ്പെടുത്തി. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. വിജയകുമാറിന്റെ മൃതദേഹം വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്. ദമ്പതികളെ ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച കോടാലി വീട്ടില്‍നിന്നു കണ്ടെത്തിയിരുന്നു. 

കോട്ടയം എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണശ്രമം നടന്നിട്ടില്ലെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊല്ലപ്പെട്ട രണ്ടു പേരുടെയും ശരീരത്തിലെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളില്‍ അലമാരയോ ഷെല്‍ഫുകളോ ഒന്നും കുത്തി തുറന്നിട്ടില്ല.

 

kottayam news