ദുര്‍മന്ത്രവാദത്തിനു കൂലി 6000 രൂപ, കരച്ചില്‍ മറയ്ക്കാന്‍ പുലിമുരുകനിലെ പാട്ട്

ദുരാത്മാക്കളെ ആണിയില്‍ തളച്ച്, യുവതിയുടെ മുടികൊണ്ടു പിടിച്ചുകെട്ടി, പാലമരത്തില്‍ തളയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി യുവതിയുടെ മുടിയില്‍ ആണി ചുറ്റി വലിച്ചു പറിച്ചെടുത്തു.

author-image
Biju
New Update
death

കോട്ടയം: യുവതിയെ 10 മണിക്കൂര്‍ ക്രൂരമായ ആഭിചാരക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ മന്ത്രവാദി ശിവദാസ് ഫീസായി വാങ്ങിയത് 6000 രൂപ. യുവതിയുടെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ 'കാടണിയും കാല്‍ച്ചിലമ്പേ കാനന മൈനേ..' എന്ന പുലിമുരുകന്‍ സിനിമയിലെ പാട്ട് ഉച്ചത്തില്‍ വച്ചു. ക്രൂരമായ പീഡനമാണ് യുവതി നേരിട്ടത്. ബാധ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു ആഭിചാരക്രിയ.

സംഭവത്തില്‍ മന്ത്രവാദിയും യുവതിയുടെ ഭര്‍ത്താവുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടില്‍ ശിവദാസ് (ശിവന്‍ തിരുമേനി 54), യുവതിയുടെ ഭര്‍ത്താവ് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദിയെ വീട്ടിലെത്തിച്ച അഖിലിന്റെ മാതാവും കേസില്‍ പ്രതിയാണെങ്കിലും ഒളിവിലാണ്.

കത്തിച്ചുവച്ച നിലവിളക്ക്, 3 വെറ്റില, ഒരു കുപ്പി മദ്യം, അടയ്ക്ക, മഞ്ഞള്‍ വെള്ളം, ചുണ്ണാമ്പ്.... 8 ദുരാത്മാക്കളെ പിടികൂടാനായി മന്ത്രവാദി ശിവദാസ് ഒരുക്കിയ സംവിധാനങ്ങള്‍ ഇനിയുമുണ്ട്. സമീപകാലത്തു തിയറ്ററുകളിലെത്തിയ കന്നഡ സിനിമ 'സു ഫ്രം സോ'യുമായി സംഭവത്തിനു സമാനതകളേറെയാണ്. ആഭിചാരക്രിയകളെപ്പറ്റി പൊലീസ് പറയുന്നതു ഞെട്ടിക്കുന്ന വിവരങ്ങളാണ്.

പ്രതികാരം ചെയ്യാന്‍ മറ്റൊരാളുടെ ശരീരം തിരഞ്ഞെടുക്കുന്ന ദുരാത്മാക്കള്‍  അത്തരമൊരു കഥയാണ് മന്ത്രവാദി ശിവദാസ് യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ അവതരിപ്പിച്ചത്. ഭര്‍ത്താവുമായി വഴക്കിടുന്നതു യുവതിയല്ലെന്നും ശരീരത്തിലുള്ള ദുരാത്മാക്കളാണെന്നും ഇയാള്‍ കുടുംബത്തെ വിശ്വസിപ്പിച്ചു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് പിന്‍വഴിയിലൂടെ വീട്ടിലെത്തുന്ന ഇയാള്‍ തലയോട്ടികളുടെ രൂപങ്ങള്‍ കോര്‍ത്ത മാല ധരിക്കുന്നതോടെ മന്ത്രവാദിയാകും. ഇതിനിടയില്‍ ആരെങ്കിലും വന്നാല്‍ മാല ഊരിമാറ്റി സാധാരണ പോലെയാകും. യുവതിയുടെ ശരീരത്തില്‍നിന്നു ദുരാത്മാക്കളെ പുറത്താക്കുന്നതിനായി 6,000 രൂപയാണ് ഇയാള്‍ വാങ്ങിയത്. 

ദുരാത്മാക്കളെ ആണിയില്‍ തളച്ച്, യുവതിയുടെ മുടികൊണ്ടു പിടിച്ചുകെട്ടി, പാലമരത്തില്‍ തളയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി യുവതിയുടെ മുടിയില്‍ ആണി ചുറ്റി വലിച്ചു പറിച്ചെടുത്തു. ഈ ആണികള്‍ മരക്കുറ്റിയില്‍ അടിച്ചു കയറ്റി. എല്ലാവരെയും ബന്ധിച്ചെന്നും യുവതിയെ രക്ഷിച്ചെന്നും പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ മന്ത്രവാദി തളര്‍ന്നുവീണു.

അഖിലിന്റെ പിതാവും കേസിലെ മറ്റൊരു പ്രതിയുമായ ദാസ് വെള്ളം തളിച്ചപ്പോള്‍ ഇയാള്‍ എഴുന്നേറ്റു. ശേഷം, നേരത്തേ വെട്ടിമുറിച്ചു വച്ചിരുന്ന കുമ്പളങ്ങയ്ക്കുള്ളില്‍ പൂജയ്ക്ക് ഉപയോഗിച്ച സാധനങ്ങള്‍ നിറച്ചു. വീടിന്റെ നടയോടു ചേര്‍ത്തു കുഴിയെടുത്ത് മൂടി.