ദിഷയെ പീഡിപ്പിച്ച് കൊന്ന കേസ്; ആദിത്യ താക്കറെയ്‌ക്കെതിരെ എഫ്‌ഐആര്‍

ഏപ്രില്‍ 2ന് ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കേയാണ് നിര്‍ണായക നീക്കം. ദിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നും കുറ്റകൃത്യം ആസൂത്രിതമായി അട്ടിമറിക്കാന്‍ പൊലീസ് കമ്മിഷണറായിരുന്ന പരംബീര്‍ സിങ് കൂട്ടുനിന്നെന്നുമാണ് ആരോപണം

author-image
Biju
New Update
HG

മുംബൈ : നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മാനേജരായിരുന്ന ദിഷ സാലിയന്റെ (28) മരണത്തില്‍ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകനും എംഎല്‍എയുമായ ആദിത്യ താക്കറെയ്‌ക്കെതിരെ പൊലീസ് എഫ്‌ഐആര്‍. ആദിത്യ താക്കറെ, ബോളിവുഡ് താരങ്ങളായ റിയ ചക്രവര്‍ത്തി, ഡിനോ മോറിയ, സൂരജ് പഞ്ചോളി എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ദിഷയുടെ പിതാവ് സതീഷ് സാലിയന്‍ നല്‍കിയ പരാതിക്കു പിന്നാലെയാണ് പൊലീസ് നടപടി.

ആദിത്യ താക്കറെയ്ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിഷയുടെ പിതാവ് സതീഷ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യങ്ങളും രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി മകളുടെ മരണത്തില്‍ പുതിയ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചത്. 

മുംബൈ ജോയിന്റ് പൊലീസ് കമ്മിഷണര്‍ക്കും ദിഷയുടെ പിതാവ് പരാതി നല്‍കി. നടന്മാരായ സൂരജ് പഞ്ചോളി, ഡിനോ മോറിയ, അന്നത്തെ മുംബൈ പൊലീസ് കമ്മിഷണറായിരുന്ന പരംബീര്‍ സിങ് തുടങ്ങിയവര്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

ഏപ്രില്‍ 2ന് ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കേയാണ് നിര്‍ണായക നീക്കം. ദിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നും കുറ്റകൃത്യം ആസൂത്രിതമായി അട്ടിമറിക്കാന്‍ പൊലീസ് കമ്മിഷണറായിരുന്ന പരംബീര്‍ സിങ് കൂട്ടുനിന്നെന്നുമാണ് ആരോപണം. മകള്‍ക്കു നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരാതി നല്‍കിയ ശേഷം സതീഷ് പറഞ്ഞു.

2020 ജൂണിലാണ് മലാഡിലെ 14 നില കെട്ടിടത്തിനു മുകളില്‍നിന്ന് വീണുമരിച്ച നിലയില്‍ ദിഷയെ കണ്ടെത്തുന്നത്. ഒരാഴ്ചയ്ക്ക് ശേഷം ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ സുശാന്തിനെയും കണ്ടെത്തി. അതോടെയാണ് ദിഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറി. ഇരുവരുടേതും ആത്മഹത്യയാണെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. 

എന്നാല്‍, സുശാന്തിന്റെ മരണം കൊലപാതകമാണെന്നു ആരോപണം ഉയര്‍ന്നതോടെ സിബിഐയും അന്വേഷണം നടത്തി. ആത്മഹത്യ തന്നെയാണെന്ന അവരുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

 

adithyan murder case