/kalakaumudi/media/media_files/2025/03/20/NMLK2Rb4u0ndpSBSlFza.jpg)
മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ വിധി ഇന്ന്. ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി ഇന്ന് വിധി പറയും.
മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വ്വം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്.
2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താന്‍ കഴിയാത്ത കേസില്‍ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിര്‍ണായകമാവുന്നത്. വിചാരണയുടെ ഭാഗമായി എണ്‍പത് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. കേസിന്റെ വിചാരണ നടക്കുമ്പോള്‍ തന്നെ മുന്‍പ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങള്‍ ഷൈബിന്‍ അഷ്‌റഫിന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നുവെന്ന പരാതികളില്‍ സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഷാബ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിന്‍ അഷ്‌റഫില്‍ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സംഭവത്തില്‍ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. പിന്നീട് അന്വേഷണത്തില്‍ കാര്യങ്ങള്‍ ഓരോന്നായി പുറത്തുവന്നു. നാട്ടുകാരോട് സൗമ്യനായി പെരുമാറിയിരുന്ന ഷൈബിന്‍ അഷ്‌റഫ് ചെയ്ത ക്രൂരതകള്‍ ഞെട്ടലോടെയാണ് മുക്കട്ടയിലെ ജനങ്ങള്‍ കേട്ടത്.
മൈസൂര്‍ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലായിരുന്നു. വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്‌റഫും സംഘവുമായിരുന്നു പിന്നില്‍.
ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒരു വര്‍ഷം ചങ്ങലക്ക് ഇട്ടു പീഡിപ്പിച്ചിട്ടും വൈദ്യന്‍ മരുന്നിന്റെ രഹസ്യം പറയാന്‍ തയ്യാറായില്ല. ക്രൂര പീഡനത്തിന് ഒടുവില്‍ ഷാബ ഷെരീഫ് കൊല്ലപ്പെട്ടു.