മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും ;രണ്ട് ഇന്ത്യന്‍ വംശജര്‍ ഉൾപ്പെടെ അഞ്ചംഗ സംഘം അമേരിക്കയിൽ അറസ്റ്റില്‍

 80 മുതൽ 150 ഡോളർ വരെയാണ് ഇടപാടുകാരിൽ നിന്ന് ഈടാക്കിയിരുന്നത്. കൊക്കെയ്ൻ അടക്കമുള്ള മാരകമായ ലഹരിമരുന്നുകൾ ഇവിടെനിന്ന് വിറ്റഴിച്ചിരുന്നു.രഹസ്യ ഏജന്റുമാർ പലതവണ ഇടപാടുകാരായി എത്തിയാണ് തെളിവ് ശേഖരിച്ചത്

author-image
Devina
New Update
mayakkumarunn

വിർജീനിയ: യുഎസിലെ വിർജീനിയയിൽ മയക്കുമരുന്ന് വിൽപ്പനയും പെൺവാണിഭവും നടത്തിയതിന് രണ്ട് ഇന്ത്യൻ വംശജർ ഉൾപ്പെടുന്ന അഞ്ചംഗ സംഘം അറസ്റ്റിൽ. മോട്ടൽ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

 തരുൺ ശർമ്മ (55), ഭാര്യ കോശ ശർമ്മ (52) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ ദമ്പതികൾ. ഇവർക്കൊപ്പം മാർഗോ പിയേഴ്‌സ് (51), ജോഷ്വ റെഡിക് (40), റഷാർഡ് സ്മിത്ത് (33) എന്നിവരും പിടിയിലായിട്ടുണ്ട്.

വിർജീനിയയിൽ റെഡ് കാർപെറ്റ് ഇൻ എന്ന പേരിൽ ബിസിനസ് നടത്തുകയായിരുന്നു സംഘം. മോട്ടലിൽ മൂന്നാം നില കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വിൽപ്പനയും പെൺവാണിഭവും നടന്നിരുന്നത്. താഴത്തെ നിലകളിൽ അതിഥികളെ താമസിപ്പിച്ച് ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനം. ഇടപാടുകാർക്കിടയിൽ കോശ ശർമ്മ 'മാ' എന്നും തരുൺ ശർമ്മ 'പോപ്പ്' എന്നുമാണ് അറിയപ്പെട്ടിരുന്നത്.

മോട്ടലിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ദമ്പതികൾ ലാഭവിഹിതം കൈപ്പറ്റിയിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.എഫ്ബിഐയും ലോക്കൽ പൊലീസും ചേർന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് സംഘത്തെ കുടുക്കിയത്.

കുറഞ്ഞത് എട്ട് സ്ത്രീകളെയെങ്കിലും ഇവിടെ പെൺവാണിഭത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. ഇവരെ പുറത്തുപോകാൻ അനുവദിച്ചിരുന്നില്ലെന്നും ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

 80 മുതൽ 150 ഡോളർ വരെയാണ് ഇടപാടുകാരിൽ നിന്ന് ഈടാക്കിയിരുന്നത്. കൊക്കെയ്ൻ അടക്കമുള്ള മാരകമായ ലഹരിമരുന്നുകൾ ഇവിടെനിന്ന് വിറ്റഴിച്ചിരുന്നു. രഹസ്യ ഏജന്റുമാർ പലതവണ ഇടപാടുകാരായി എത്തിയാണ് തെളിവ് ശേഖരിച്ചത്.