ഗൾഫിലേക്ക് ലഹരി കടത്തൽ : യുവാവ് അറസ്റ്റിൽ

ഗൾഫിൽ ജോലി വാഗ്ദാനം ചെയ്തു വീസയും ടിക്കറ്റും എടുത്തു കൊടുത്ത ശേഷം കഞ്ചാവും ലഹരിവസ്തുക്കളും കടത്തുന്ന രീതിയായിരുന്നു സംഘത്തിന്റേതെന്നു പൊലീസ് പറഞ്ഞു

author-image
Rajesh T L
New Update
hajhac

ചെറുതോണി : ഗൾഫ് രാജ്യങ്ങളിലേക്കു കഞ്ചാവും മറ്റു ലഹരിവസ്തുക്കളും കയറ്റി അയയ്ക്കുന്ന സംഘത്തിലെ പ്രധാനി കണ്ണൂർ മാട്ടൂൽ സ്വദേശി കെ.പി.റഷീദിനെ (30) ഇടുക്കി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2019 മുതൽ വിദേശത്തായിരുന്ന റഷീദിനെ കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ ഇടുക്കി ക്രൈംബ്രാഞ്ച് സിഐ ഇ.എസ്.സാംസന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ഗൾഫിൽ ജോലി വാഗ്ദാനം ചെയ്തു വീസയും ടിക്കറ്റും എടുത്തു കൊടുത്ത ശേഷം കഞ്ചാവും ലഹരിവസ്തുക്കളും കടത്തുന്ന രീതിയായിരുന്നു സംഘത്തിന്റേതെന്നു പൊലീസ് പറഞ്ഞു. കൂട്ടുകാർക്കു ചിപ്സും വസ്ത്രങ്ങളും കൊടുക്കണമെന്ന വ്യാജേന വിമാനത്താവളത്തിൽ വച്ചു കഞ്ചാവും ലഹരിവസ്തുക്കളും കൈമാറുന്നതായിരുന്നു രീതി.

2018ൽ രാജാക്കാട് സ്വദേശി അഖിലിനു റഷീദ് ജോലി വാഗ്ദാനം ചെയ്ത് ദുബായിലേക്കുള്ള വീസയും ടിക്കറ്റും നൽകി. ദുബായിലുള്ള സുഹൃത്തിനു നൽകാനുള്ള സാധനങ്ങൾ എന്ന വ്യാജേന 5 കിലോ കഞ്ചാവും കൈമാറി. ഇതറിയാതെ യാത്ര ചെയ്ത അഖിലിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതി 10 വർഷം തടവും വിധിച്ചു.

രാജാക്കാട് പൊലീസിൽ അഖിലിന്റെ ബന്ധുക്കൾ പരാതി നൽകി. പിന്നീടു കേസിലെ ഒന്നാം പ്രതി എറണാകുളം സ്വദേശി അൻസാഫിനെയും രണ്ടാം പ്രതി കണ്ണൂർ മാട്ടൂൽ സ്വദേശി റഹീസിനെയും നാലാം പ്രതി കാസർകോട് കാഞ്ഞങ്ങാട് സ്വദേശി റിയാസിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 5 വർഷം കഴിഞ്ഞപ്പോൾ അഖിലിനു ശിക്ഷയിളവ് ലഭിച്ചു. എന്നാൽ കോട്ടയം സ്വദേശി ഇപ്പോഴും ദുബായ് ജയിലിൽ ഉണ്ടെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.

kerala gulf countries Drug Smuggling