എട്ടു മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എല്‍സമ്മയെ ഫോണില്‍ വിളിച്ച്, താന്‍ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു

author-image
Biju
New Update
ghhg

കോട്ടയം: എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മാഞ്ഞൂര്‍ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പില്‍ അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണു ജീവനൊടുക്കിയത്. 

അമിതയുടെ മാതാപിതാക്കളുടെ പരാതിയില്‍ വീട് പൊലീസ് മുദ്രവച്ചു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെ കണ്ടാറ്റുപാടത്തെ വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഈ സമയം ഭര്‍ത്താവ് അഖില്‍ വീട്ടിലുണ്ടായിരുന്നില്ല.

കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എല്‍സമ്മയെ ഫോണില്‍ വിളിച്ച്, താന്‍ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് എല്‍സമ്മ അഖിലിനെ ഫോണില്‍ വിളിച്ചു. അഖില്‍ വീട്ടിലെത്തിയപ്പോള്‍ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

നാലര വര്‍ഷം മുന്‍പായിരുന്നു വിവാഹം. 2 മക്കളുണ്ട്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന അമിത ഒരു വര്‍ഷം മുന്‍പാണു നാട്ടിലെത്തിയത്. സംസ്‌കാരം ഇന്നു 4നു കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍. പിതാവ്: കടപ്ലാമറ്റം നൂറ്റിയാനിക്കുന്നേല്‍ സണ്ണി. മക്കള്‍: അനേയ, അന്ന.

ഏപ്രില്‍ പകുതിയോടെ പ്രസവത്തീയതി നിശ്ചയിച്ചു കാത്തിരിക്കുമ്പോഴാണ് അമിതയുടെ മരണം. ഞായറാഴ്ച രാവിലെ മുതല്‍ അഖിലും അമിതയും വഴക്കുണ്ടാക്കിയിരുന്നെന്നും രാത്രി അഖില്‍ പുറത്തുപോയതിനു പിന്നാലെയാണു മകള്‍ ജീവനൊടുക്കിയതെന്നും മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും അമിതയുടെ മാതാപിതാക്കളായ സണ്ണിയും എല്‍സമ്മയും പറഞ്ഞു. വിവാഹസമയത്ത് 15 പവനും 2 ലക്ഷം രൂപയും നല്‍കിയിരുന്നു. ഇപ്പോള്‍ ഒരു തരി സ്വര്‍ണം പോലും മകളുടെ പക്കലില്ലെന്നും എല്‍സമ്മ പറഞ്ഞു.

kottayam news