തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് വൈകും

ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനായ തഹാവൂര്‍ റാണക്ക് പാകിസ്താന്‍ ഐഎസ്ഐയുമായും ബന്ധമുണ്ട്. പാകിസ്താനില്‍ വേരുകളുള്ള കനേഡിയന്‍ പൗരനാണ് തഹാവൂര്‍ റാണ. മുംബൈയില്‍ ഇയാളുടെ നേതൃത്വത്തില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

author-image
Biju
New Update
ytf

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണകേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നത് വൈകാന്‍ സാധ്യത. പുനഃപരിശോധനാ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഇയാള്‍ അന്തിമ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ ഇന്ത്യയിലെത്തിക്കുന്നത് ഏതാനും ആഴ്ചകള്‍ വൈകിപ്പിച്ചേക്കാമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

റാണയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി എന്‍ഐഎ സംഘം ഉടന്‍ അമേരിക്കയിലേക്ക് തിരിക്കും. അമേരിക്കയിലെ വിവിധ ഏജന്‍സികളായി ഇന്ത്യ അടിയ്ക്കടി ബന്ധപ്പെടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട വിചാരണകള്‍ക്കായി ഇന്ത്യയ്ക്ക് കൈമാറരുത് എന്ന് ആവശ്യപ്പെട്ട് റാണ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് സുപ്രീംകോടതി തള്ളിയതോടെയാണ് റാണയുടെ കൈമാറ്റത്തിനുള്ള വഴി ഒരുങ്ങിയത്. കേസിലെ റാണയുടെ പങ്ക് വ്യക്തമാക്കുന്ന മുഴുവന്‍ തെളിവുകളും അമേരിക്കയ്ക്ക് ഇന്ത്യ കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു കോടതിയുടെ അനുകൂല ഉത്തരവ്.

ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനായ തഹാവൂര്‍ റാണക്ക് പാകിസ്താന്‍ ഐഎസ്ഐയുമായും ബന്ധമുണ്ട്. പാകിസ്താനില്‍ വേരുകളുള്ള കനേഡിയന്‍ പൗരനാണ് തഹാവൂര്‍ റാണ. മുംബൈയില്‍ ഇയാളുടെ നേതൃത്വത്തില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

2008 ല്‍ നിരവധി പേരുടെ ജീവനെടുത്ത ഭീകരാക്രമണ കേസിലെ പ്രതിയാണ് തഹാവൂര്‍ റാണ. നിലവില്‍ ലോസ് ഏഞ്ചല്‍സ് മെട്രോപോളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലുള്ള ഇയാളെ വിചാരണയ്ക്കായി എത്തിക്കാന്‍ വര്‍ഷങ്ങളായി ഇന്ത്യ ശ്രമം തുടരുകയാണ്. 

ഇതിനെതിരെ നിരവധി ഹര്‍ജികളാണ് റാണ അമേരിക്കന്‍ ഫെഡറല്‍ കോടതികളില്‍ നല്‍കിയത്. എന്നാല്‍ ഇതെല്ലാം കോടതികള്‍ തള്ളുകയായിരുന്നു. യുഎസ് കോര്‍ട്ട് ഓഫ് അപ്പീലിലും റാണ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ നിന്നെല്ലാം തിരിച്ചടി നേരിട്ടതോടെ അമേരിക്കന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതിയും ഇന്ത്യയ്ക്കൊപ്പം നിന്നു. ഇതോടെയാണ് റാണയുടെ കൈമാറ്റം സാദ്ധ്യമായത്.

mumbai