തിരുവനന്തപുരം: വിദേശത്തേയ്ക്ക് മയക്കുമരുന്ന് പാഴ്സൽ അയച്ചതിന്റെ പേരിൽ കേസുണ്ടെന്ന് തെറ്റുധരിപ്പിച്ച് സി.ബി.ഐയുടെ പേരിൽ രണ്ടു വീട്ടമ്മമാരിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയതായി പരാതി.മുക്കോല മടത്തുനട സ്വദേശിനിക്ക് 21,56,000 രൂപയും കുമാരപുരം സ്വദേശിനിയായ യുവതിയ്ക്ക് 6,60,664 രൂപയുമാണ് നഷ്ടമായത്.
ഇവരുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈയിൽ നിന്ന് തായ്ലാൻഡിലേക്ക് മയക്കുമരുന്ന് പാഴ്സൽ അയയ്ക്കാനായി എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് പാഴ്‍സൽ കമ്പനിയുടെ പേരിലാണ് ആദ്യം ഇരുവർക്കും ഫോൺകോൾ വന്നത്.]
പിന്നീട് മുംബൈ പൊലീസാണെന്ന വ്യാജേന വാട്സപ്പ് കോൾ വഴി ഭീഷണിപ്പെടുത്തുകയും ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ നിരവധി ഫോണുകൾ വരികയും ചെയ്തു.പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ പകർപ്പുകളും അവർക്ക് അയച്ചുകൊടുക്കുകയും അറസ്റ്റ് വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ സ്ത്രീകൾ പരിഭ്രാന്തരാകുകയായിരുന്നു.
പിന്നീട് സി.ബി.എയിൽ നിന്നാണെന്ന വ്യാജേന കത്ത് അയക്കുകയും വെരിഫിക്കേഷനുവേണ്ടി അക്കൗണ്ടിൽ നിന്ന് പണമയക്കാനും ആവശ്യപ്പെടുകയായിരുന്നു.മാത്രമല്ല സംഭവം മറ്റാരെയും അറിയിക്കരുതെന്ന് സ്ത്രീകളെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തതെന്ന് സൈബർ പൊലീസ് പറഞ്ഞു.
രണ്ട് തട്ടിപ്പുകളിലും ഒരേ ആളുകൾക്ക് പങ്കുണ്ടെന്ന് പൊലീസ് കരുതുന്നത്.സ്ത്രീകളുടെ പരാതിയിൽ സൈബർ പൊലീസ് വഞ്ചന കുറ്റവും വ്യാജരേഖ ചമച്ചതുമുൾപ്പെടെ രണ്ടു കേസുകൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏപ്രിലിൽ തലസ്ഥാനത്ത് മാത്രം ഇത്തരത്തിൽ പണം നഷ്ടമായത് അഞ്ചുപേർക്കാണ്.