22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്ന സ്ത്രീകള്‍ പിടിയില്‍

ദുരാചാരത്തിന്റെ ഭാഗമായി നടത്തിയ കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് 4 പേരെയും അറസ്റ്റ് ചെയ്തു. മഞ്ജു, ഗീത, മംമ്ത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

author-image
Biju
New Update
arrest

ജയ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ നാല് സ്ത്രീകള്‍ ചേര്‍ന്ന് തങ്ങളുടെ 22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്നു. കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തിയാല്‍ വിവാഹം ഉടന്‍ നടക്കുമെന്ന അന്ധവിശ്വാസത്തിന്റെ പുറത്താണ് സ്ത്രീകള്‍ ചേര്‍ന്ന് ഹീനകൃത്യം നടപ്പാക്കിയത്. 

ദുരാചാരത്തിന്റെ ഭാഗമായി നടത്തിയ കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് 4 പേരെയും അറസ്റ്റ് ചെയ്തു. മഞ്ജു, ഗീത, മംമ്ത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കുട്ടിയുടെ മാതാവിനെ വീട്ടില്‍ പൂട്ടിയിട്ട ശേഷമാണ് സ്ത്രീകള്‍ കൊല നടത്തിയത്. പിതാവ് തടയാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബര്‍ 24നാണ് ദമ്പതികള്‍ക്കു കുഞ്ഞ് പിറന്നത്.

ഒരു സ്ത്രീ തന്റെ മടിയില്‍ കുഞ്ഞിനെ പിടിച്ച് കിടത്തി എന്തോ ജപിക്കുന്നതായും മറ്റ് ചില സ്ത്രീകള്‍ ചുറ്റുമിരുന്ന് ജപത്തില്‍ പങ്കുചേരുന്നതായുമുള്ള വിഡിയോയും പുറത്തുവന്നിട്ടുണ്ട്. നാടോടി ദേവതയായ ഭേരുവിനെ ആരാധിച്ചിരുന്നവരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. 

കുട്ടിയെ കൊലപ്പെടുത്തിയ സ്ത്രീകള്‍ തന്റെ സഹോദരികളാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുറച്ചു നാളായി അവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും വിവാഹാഭ്യര്‍ഥനകള്‍ മുടങ്ങിയതോടെ ദുരാചാരം നടത്തുകയായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി. വിവാഹം ഉടന്‍ നടക്കാന്‍ തന്റെ കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തിയാല്‍ മതിയെന്ന് അവര്‍ വിശ്വസിച്ചിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം.