മോര്‍ച്ചറിയില്‍ നിന്ന് ശരീരഭാഗങ്ങള്‍ വിറ്റു, ഹാര്‍വാര്‍ഡിലെ മുന്‍ മോര്‍ച്ചറി മാനേജര്‍ക്ക് 8 വര്‍ഷം തടവ്

സെഡ്രിക് ലോഡ്ജും ഭാര്യ ഡെനിസ് ലോഡ്ജും ചേര്‍ന്ന് ബോസ്റ്റണിനടുത്തുള്ള മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷ്ടിച്ച് ന്യൂ ഹാംഷെയറിലെ ഗോഫ്സ്ടൗണിലുള്ള അവരുടെ വീട്ടിലേക്കും മാസച്യുസിറ്റ്സിലെയും പെന്‍സില്‍വാനിയയിലെയും മറ്റ് സ്ഥലങ്ങളിലേക്കും കടത്തി

author-image
Biju
New Update
death

വാഷിങ്ടണ്‍: മോര്‍ച്ചറിയില്‍ നിന്ന് ശരീരഭാഗങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട് ഹാര്‍വാര്‍ഡിലെ മുന്‍ മോര്‍ച്ചറി മാനേജര്‍ക്ക് 8 വര്‍ഷം തടവുശിക്ഷ. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ മുന്‍ മോര്‍ച്ചറി മാനേജര്‍ സെഡ്രിക് ലോഡ്ജിനെ(58)യാണ് കോടതി ശിക്ഷിച്ചത്. കുറ്റകൃത്യത്തില്‍ ഇയാളുടെ പങ്കാളിയായിരുന്ന ഭാര്യ ഡെനിസ് ലോഡ്ജിന് (65) ഒരു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതായി നീതിന്യായ വകുപ്പ് അറിയിച്ചു.

2018 മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് മോര്‍ച്ചറിയില്‍ നിന്ന് ആന്തരികാവയവങ്ങള്‍, തലച്ചോറ്, ചര്‍മം, കൈകള്‍, മുഖങ്ങള്‍, കീറിമുറിച്ച തലകള്‍ എന്നിവ ഉള്‍പ്പെടെ വിറ്റതെന്ന് യുഎസ് നീതിന്യായ വകുപ്പ് കണ്ടെത്തിയിരുന്നു. കുറ്റസമ്മതം നടത്തിയതിനു പിന്നാലെ 2023 മേയില്‍ അദ്ദേഹത്തെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. 

സെഡ്രിക് ലോഡ്ജും ഭാര്യ ഡെനിസ് ലോഡ്ജും ചേര്‍ന്ന് ബോസ്റ്റണിനടുത്തുള്ള മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷ്ടിച്ച് ന്യൂ ഹാംഷെയറിലെ ഗോഫ്സ്ടൗണിലുള്ള അവരുടെ വീട്ടിലേക്കും മാസച്യുസിറ്റ്സിലെയും പെന്‍സില്‍വാനിയയിലെയും മറ്റ് സ്ഥലങ്ങളിലേക്കും കടത്തി. അവിടെ നിന്ന് ഈ ശരീരഭാഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുള്ള വാങ്ങുന്നവര്‍ക്ക് അയച്ചുകൊടുത്തു. 

കുറ്റകൃത്യങ്ങളുടെ സ്വഭാവം കൊണ്ടും അതു നടന്ന പശ്ചാത്തലം കൂടി കണക്കിലെടുത്തും ഈ കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിയമപാലകര്‍ പറഞ്ഞു. 'ഈ ഹീനമായ കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പാക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ഈ ശിക്ഷാവിധി'  എഫ്ബിഐയുടെ ഫിലഡല്‍ഫിയ ഫീല്‍ഡ് ഓഫിസിലെ സ്‌പെഷ്യല്‍ ഏജന്റായ വെയ്ന്‍ എ. ജേക്കബ്‌സ് പറഞ്ഞു.

ലോഡ്ജ് വിറ്റ പല ശരീരഭാഗങ്ങളും ഒരൊറ്റ ഇടപാടില്‍ അവസാനിച്ചില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി. പകരം, അവ ലാഭത്തിന് മറ്റുള്ളവര്‍ക്ക് വീണ്ടും വിറ്റു. ഇത് മനുഷ്യ ശരീരഭാഗങ്ങള്‍ക്കായുള്ള ഒരു വലിയ കരിഞ്ചന്തയ്ക്ക് കാരണമായി. ഈ ശരീരഭാഗങ്ങള്‍ വാങ്ങിയവരില്‍ പലര്‍ക്കും ഇതിനകം ജയില്‍ ശിക്ഷ ലഭിച്ചു. മറ്റുള്ളവര്‍ ശിക്ഷാവിധി കാത്തിരിക്കുകയുമാണ്.