ഹണിട്രാപ്പില്‍ കുടുക്കി  പണം തട്ടാന്‍ ശ്രമം; മുഖ്യപ്രതി പിടിയില്‍

ദോഷമകറ്റാന്‍ പൂജ ചെയ്യാനെന്ന വ്യാജേന ജോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിചള്ളയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി മര്‍ദിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നുമാണ് കേസ്.

author-image
Jayakrishnan R
New Update
scam

കൊഴിഞ്ഞാമ്പാറ (പാലക്കാട്): ജോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. തെക്കേദേശം നറണി വി. പ്രശാന്തി(29)നെയാണ് ഒളിവില്‍കഴിയുന്നതിനിടെ എറണാകുളത്തുനിന്ന് പൊലീസ് പിടികൂടിയത്. സംഭവം നടന്ന് നാലുമാസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്.ദോഷമകറ്റാന്‍ പൂജ ചെയ്യാനെന്ന വ്യാജേന ജോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിചള്ളയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി മര്‍ദിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നുമാണ് കേസ്. ഇക്കഴിഞ്ഞ മാര്‍ച്ച് 12-ന് കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടില്‍വച്ചാണ് സംഭവം. മലപ്പുറം മഞ്ചേരി സ്വദേശിനി മൈമുന (44), കുറ്റിപ്പള്ളം പാറക്കാല്‍ വട്ടേക്കാട് സ്വദേശി എസ് ശ്രീജേഷ് (24), നല്ലേപ്പിള്ളി തെക്കേദേശം പന്നിപ്പെരുന്തല എം. രഞ്ജിത് (35), കഞ്ചിക്കോട് പുതുശ്ശേരി നടത്തറ ചീനിക്കല്‍വീട്ടില്‍ സരിത (സംഗീത 43), കൊല്ലങ്കോട് വെള്ളനേറ പണിക്കത്ത് പ്രഭു (സുനില്‍കുമാര്‍ 35), എറണാകുളം ചെല്ലാനം കാണിപയ്യാരത്ത് ഹൗസില്‍ അപര്‍ണ പുഷ്പന്‍ (23), കൊല്ലങ്കോട് നെന്മേനി കിഴക്കേപ്പറമ്പ് പി. പ്രശാന്ത് (37), കൊഴിഞ്ഞാമ്പാറ കുറ്റിപ്പള്ളം സിപിചള്ള എം. ജിതിന്‍ (26), കല്ലാണ്ടിച്ചള്ള എന്‍.പ്രതീഷ് (37) എന്നിവര്‍ ഈ കേസില്‍ നേരത്തെ പിടിയിലായിരുന്നു.അന്വേഷണത്തിന്റെ തുടക്കത്തില്‍ കവര്‍ച്ചാസംഘത്തിലെ ഒന്‍പതുപേരെക്കുറിച്ചാണ് വിവരം ലഭിച്ചത്. എന്നാല്‍, അന്വേഷണം വ്യാപിപ്പിച്ചതോടെ 12 പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.ജില്ലാ പൊലീസ്  മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ ഡിവൈഎസ്പി വി.എ. കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാറ ഇന്‍സ്പെക്ടര്‍ എം.ആര്‍. അരുണ്‍കുമാര്‍, എസ് ഐ വി. ജയകുമാര്‍, വുമണ്‍ സീനിയര്‍ സിവില്‍ പൊലീസ്  ഓഫീസര്‍ എന്‍. സുമതി, സീനിയര്‍ സിവില്‍ പൊലിസ്  ഓഫീസര്‍ വി. ഹരിദാസ്, സിപിഒ കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Crime scam