മുംബൈ∙ സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ തല കണ്ടെത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ബംഗാൾ സ്വദേശി ഹരീഷ് ഹിപ്പാർഗി (49) ആണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശി ഉത്പല ഹിപ്പാർഗിയുടേതാണ് തലയോട്ടി.
വിരാർ ഈസ്റ്റിലെ പീർക്കുട ദർഗയ്ക്ക് സമീപം വ്യാഴാഴ്ച വൈകിട്ടാണ് യുവതിയുടെ തല അറുത്ത് മാറ്റിയനിലയിൽ സ്യൂട്ട്കേസിൽ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടർന്ന് രണ്ടു മാസങ്ങൾക്ക് മുൻപാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ബംഗാളിലെ സ്വർണക്കടയുടെ സഞ്ചി ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് പിടി വള്ളിയായത്.
വ്യാഴാഴ്ച വൈകിട്ട് പ്രദേശവാസികളായ കുട്ടികളാണ് സ്യൂട്ട്കേസ് ആദ്യം കണ്ടത്. കൗതുകം തോന്നി തുറന്നു നോക്കിയപ്പോഴാണ് തലയോട്ടി കണ്ടത്. കുട്ടികൾ മറ്റുള്ളവരെ വിവരം അറിയിച്ചതോടെ പൊലീസെത്തി മേൽനടപടികൾ സ്വീകരിക്കുകയായിരുന്നു. ഭാര്യയുടെ തലയറുത്ത് മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം മാലിന്യ ചാലിൽ ഉപേക്ഷിച്ചെന്ന് അറസ്റ്റിലായ ഭർത്താവ് ഹരീഷ് സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഹരീഷും ഉത്‌പല ഹിപ്പാർഗിയും 22 വർഷം മുൻപാണ് വിവാഹിതരായത്. നളസൊപ്പാര ഈസ്റ്റിലെ റഹ്മത് നഗറിലാണ് ഇവർ താമസിച്ചിരുന്നത്. ജ്വല്ലറി ബിസിനസ് നടത്തിയിരുന്ന ദമ്പതികൾക്കിടയിൽ ദീർഘകാലമായി കുടുംബവഴക്കുണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.