കണ്ണൂര്‍ സ്‌ഫോടന കേസ്; പ്രതി അനു മാലിക് അറസ്റ്റില്‍, ഇന്ന് കോടതിയില്‍ ഹാജരാക്കും

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ വന്‍ സ്‌ഫോടനമുണ്ടായത്. പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്.

author-image
Biju
New Update
kannur blast

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരം സ്‌ഫോടന കേസ് പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒളിവില്‍ പോകാന്‍ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്. കീഴറയിലെ സ്‌ഫോടനം നടന്ന ഇടത്തും പ്രതിയെ തെളിവെടുപ്പിന് എത്തിച്ചേക്കും. പ്രത്യേക അന്വേഷണ സംഘം അനു മാലിക്കിനെ ചോദ്യം ചെയ്യും. 

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ വന്‍ സ്‌ഫോടനമുണ്ടായത്. പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സംഭവസമയത്ത് അനൂപ് മാലിക് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിഗമനം. ഈ വീട് വാടകയ്‌ക്കെടുത്തത് അനൂപ് മാലികാണ്.

2016 മാര്‍ച്ചില്‍ കണ്ണൂരിലെ പൊടി ക്കുണ്ടില്‍ വന്‍ നാശമുണ്ടാക്കിയ സ്‌ഫോടനത്തിന് പിന്നിലും അനൂപ് മാലിക് ആയിരുന്നു. അനൂപിന് കോണ്‍ഗ്രസ് ബന്ധം ഉണ്ടെന്ന് അന്നുയര്‍ത്തിയ ആരോപണം ഇപ്പോള്‍ വീണ്ടും ഉയര്‍ത്തുകയാണ് സിപിഎമ്മും ബിജെപിയും. അതേസമയം, ഈ ആരോപണം കോണ്‍ഗ്രസ് തള്ളുന്നു. 

2016 മാര്‍ച്ചില്‍ നല്ല ജനവാസമുള്ള പൊടിക്കുണ്ട് രാജേന്ദ്ര നഗറില്‍ നടന്ന സ്‌ഫോടനത്തില്‍ 7 വീടുകള്‍ക്ക് കാര്യമായ നാശവും 9 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടവും ഉണ്ടായിരുന്നു. പത്ത് പേരില്‍ നാലുപേര്‍ക്ക് ഗുരുതരമായ പരിക്കിമേറ്റിരുന്നു. അന്ന് അനൂപ് മാലിക്കിനെ കൂടാതെ പെണ്‍ സുഹൃത്ത് രാഹില അടക്കം മൂന്ന് പേരെയാണ് പൊലീസ് പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. 

നാല് കോടി രൂപയുടെ നഷ്ടമുണ്ടായി വലിയ ജനവികാരം ഉണര്‍ന്നിട്ടും പൊലീസ് അന്വേഷണം ആഴത്തില്‍ നടന്നില്ല. കെ സുധാകരനാണ് അനൂപിന് പിന്നില്‍ എന്ന ആരോപണം അന്ന് സിപിഎം ഉയര്‍ത്തി. ഉടന്‍ ഭരണം മാറി സിപിഎം അധികാരത്തിലേറെ എങ്കിലും അന്വേഷണം പരിമിതമായിരുന്നു. ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസിനെ ലാക്കാക്കി ആരോപണം ഉയര്‍ത്തുകയാണ് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ബിജെപിയും ഈ ആരോപണത്തെ തുണക്കുന്നു.

എന്നാല്‍, എല്ലാം അന്വേഷിച്ചു പുറത്തുകൊണ്ടുവരു എന്നാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളി. അനൂപ് ഉത്സവ ആവശ്യത്തിനുള്ള പടക്കങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ് പൊലീസിന്റെ വിശദീകരണമെങ്കിലും നിരന്തരം രാഷ്ട്രീയ സംഘര്‍ഷവും ബോംബ് പ്രയോഗവും നടക്കുന്ന കണ്ണൂരില്‍ രാഷ്ട്രീയപാര്‍ട്ടികളുമായി ഇയാള്‍ക്ക് ബന്ധമുണ്ട് എന്നാണ് സൂചന.

kannur bomb blast