ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കേസില്‍ തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാന്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട രേഖയാണ് ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്.

author-image
Biju
New Update
xvdf

Antony Raju

തിരുവനന്തപുരം: ഒന്നാം പിണറായി മന്ത്രിസഭയിലെ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസ് പുതിയ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസില്‍ വിചാരണ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നത് പ്രസക്തമാണ്.ഇതോടെ എന്തായിരുന്നു മുന്‍മന്ത്രി ഉള്‍പ്പെട്ട ആ പ്രമാദമായ കേസ് എന്ന് ആളുകള്‍ ചര്‍ച്ച ചെയ്യുകയാണ്.

ഒരു കേസില്‍ അടിവസ്ത്രം നിര്‍ണായക തെളിവാകുകയും ഇതിന്റെ പേരില്‍ പ്രമുഖ രാഷ്ട്രീയ നേതാവ് പ്രതി ചേര്‍ക്കപ്പെടുകയും ചെയ്തുവെന്നതാണ് ഈ കേസിനെ ഓരോ ഘട്ടത്തിലും വാര്‍ത്താപ്രാധാന്യം ഉള്ളതാക്കുന്നത്.

1990 ഏപ്രില്‍ 4 ന് അടിവസ്ത്രത്തില്‍ ഹാഷിഷുമായി ഓസ്ട്രേലിയക്കാരനായ ആന്‍ഡ്രൂസാല്‍വദോര്‍ സര്‍വലി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാവുന്നു. അന്ന് വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അിഭാഷകനായിരുന്നു ആന്റണി രാജു. 

തന്റെ സീനിയറായ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് വക്കാലത്തെടുത്ത് കേസ് നടത്തിയെങ്കിലും പ്രതിക്ക് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും തിരുവനന്തപുരം സെഷന്‍സ് കോടതി വിധിച്ചു. എന്നാല്‍ ഇതില്‍ തോല്‍ക്കാന്‍ തയ്യാറല്ലാതിരുന്ന ആന്റണി രാജു,മുതിര്‍ന്ന അഭിഭാഷകനായ കുഞ്ഞിരാമ മേനോനെ ഇറക്കി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി വിധി പ്രതിക്ക് അനുകൂലമാക്കി.

ഇതായിരുന്നു എല്ലാത്തിന്റെയും തുടക്കം. പ്രതിയായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിക്ക് അനുകൂല വിധിലഭിക്കാന്‍ കാരണമായത് കോടതില്‍ ഹാജരാക്കിയ അടിവസ്ത്രമായിരുന്നു. പോലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ലെന്ന വാദമാണ് പ്രതിഭാഗമുയര്‍ത്തിയത്. പ്രതിക്ക് ഉപയോഗിക്കാന്‍ കഴിയാത്ത അളവിലുള്ള വസ്ത്രം തൊണ്ടി മുതലായതോടെ കൃത്രിമം നടന്നുവെന്ന് പരാതിയുമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജയമോഹന്‍ വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചു.

ഇതിനിടെ 1991 മാര്‍ച്ച് ആദ്യം ഓസ്ട്രേലിയയിലെത്തിയ ആന്‍ഡ്രൂ സാല്‍വദോര്‍ 1995 അവസാനം അവിടെയൊരു കൊലക്കേസില്‍ അറസ്റ്റിലാകുന്നുതോടെയാണ് അയാളുടെ സുഹൃത്ത് ഈ കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. കോടതി ജീവനക്കാരന് കൈക്കൂലി നല്‍കി വശത്താക്കി തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. 

1996 ജനുവരിയില്‍ ഇന്റര്‍പോളിന്റെ ഒരു കത്ത് ഇന്റര്‍പോള്‍ ക്യാന്‍ബെറ ഓഫീസില്‍ നിന്ന് ഡല്‍ഹി വഴി തിരുവനന്തപുരത്തേക്ക് എത്തി. ഈ കത്തിലാണ് വെളിപ്പെടുത്തലിനെ സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടായിരുന്നത്മൂന്നുവര്‍ഷത്തെ പരിശോധനക്ക് ശേഷം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസിനോട് കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് 1994-ല്‍ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചുവെന്ന പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. എന്നാല്‍,കേസില്‍ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് 2002ല്‍ കോടതിയില്‍ സമര്‍പ്പിച്ചത്. 2005ല്‍ കേസ് പുനരന്വേഷിക്കാന്‍ ഉത്തരമേഖലാ ഐജി ടി പി സെന്‍കുമാര്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ എസ് ജോസ്, ആന്റണി രാജു എന്നിവര്‍ കേസിലേക്ക് വരുന്നത്. 

ഇതിനിടെ ആന്റണി രാജു എംഎല്‍എ ആയി. 2006ല്‍ തിരുവനന്തപുരം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആന്റണി രാജു, കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലര്‍ക്ക് എസ് ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. കോടതിയില്‍ സൂക്ഷിച്ചിരുന്ന വിദേശിയുടെ അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്ന് കുറ്റപത്രത്തിലുണ്ടായിരുന്നു. ഗൂഢാലോചന, രേഖകളില്‍ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.

മാര്‍ച്ച് 23ന് വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും എട്ട് വര്‍ഷം കേസ് എവിടെയും എത്താതെ കിടന്നു. കേസിലെ പ്രതിയായ കെ എസ് ജോസ് ഇതേ കോടതിയില്‍ ജീവനക്കാരനാണെന്ന് ചൂണ്ടികാണിച്ച് 2014ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. കേസില്‍ തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാന്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട രേഖയാണ് ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്. 

തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന കോടതിയിലെ രേഖയാണ് തൊണ്ടി രജിസ്റ്റര്‍. ഇതില്‍ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷന്‍ സ്റ്റോറിലേക്ക് മാറ്റുകയാണ് പതിവ്. ഇങ്ങനെ മാറ്റിയ തൊണ്ടി കോടതിയുടെ അനുമതിയില്ലാതെ പുറത്തേക്കെടുക്കാന്‍ പോലും സാധിക്കില്ല.

എന്നാല്‍ ഈ കര്‍ശന വ്യവസ്ഥകള്‍ അട്ടിമറിച്ച് കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ് ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയെന്നാണ് ആരോപണം. വെട്ടിതൈച്ച് അടിവസ്ത്രം കൊച്ചുകുട്ടികളുടെ അളവിലേക്ക് മാറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അന്നു മുതല്‍ 22 തവണ കേസ് പരിഗണിച്ചെങ്കിലും പ്രതികള്‍ ഹാജരാകുകയോ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ഇടപെട്ടു.കേസ് പുനരന്വേഷിക്കാന്‍ 2023-ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

highcourtofkerala highcourt kerala highcourt of kerala antony raju